ബംഗളൂര്: കർഷക പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കാൻ കരാറുമായി റിലയൻസ്. കർണാടകത്തിലെ റായ്ച്ചൂർ സിന്ധാനൂരിൽ നിന്നാണ് ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി വഴി കർഷകരിൽ നിന്ന് 1,000 ക്വിന്റൽ നെല്ല് സംഭരിക്കാൻ റിലയൻസ് ഒരുങ്ങുന്നത്. അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് മാർക്കറ്റ് കമ്മിറ്റി (എപിഎംസി) കളിലൂടെ മാത്രമേ കാർഷിക വിളകൾ വിൽപ്പനക്ക് എത്തിക്കാൻ കഴിയൂവെന്ന നിബന്ധന കഴിഞ്ഞ മാസം കർണാടക സർക്കാർ ഭേദഗതി ചെയ്‌തിരുന്നു.
സോന മസൂരി ഇനത്തിൽപ്പെട്ട അരിയാണ് റിലയൻസ് കർഷകരിൽ നിന്നും വാങ്ങുന്നത്. സർക്കാർ ഏർപ്പെടുത്തിയ താങ്ങുവിലയിൽ നിന്നും 82 രൂപ അധികം നൽകിയാണ് സംഭരണം. 1,868 രൂപയാണ് സർക്കാർ നൽകുന്ന താങ്ങുവില എങ്കിൽ റിലയൻസ് ക്വിന്റലിന് 1,950 രൂപ നൽകും. സ്വാസ്‌ത്യ ഫാർമേഴ്‌സ് പ്രൊഡ്യൂസിങ് കമ്പനി (എസ്‌എഫ്‌പിസി)യുമായാണ് റിലയൻസിന്റെ കരാർ. കമ്പനിക്കാണ് റിലയൻസ് പണം നൽകുക. തുടർന്ന് കമ്പനി കർഷകർക്ക് പണം കൈമാറും. 1,100ഓളം നെൽകർഷകരാണ് എസ്‌എഫ്‌പിസിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
അതേസമയം, കർഷകരിൽ നിന്ന് അധികവില നൽകി നെല്ല് സംഭരിക്കുന്നത് ചൂഷണത്തിന്റെ ആദ്യപടിയാണെന്ന് കർഷക സംഘടനകളായ കർണാടക രാജ്യ റെയ്‌ത്ത സംഘയും ഹസിരു സേനയും ആരോപിച്ചു. ആദ്യം കൂടുതൽ വില നൽകി കർഷകരെ കൂടെ നിർത്തുകയും പിന്നീട് വില കുറക്കുകയും ചെയ്യുകയാണ് കുത്തകകളുടെ രീതിയെന്നും സംഘടനകൾ ആരോപിച്ചു.
അതേസമയം, 500 ക്വിന്റലോളം നെല്ല് ഇതിനോടകം എസ്‌എഫ്‌പിസിയുടെ ഗോഡൗണിൽ സംഭരിച്ചുവെന്നാണ് സൂചന. റിലയൻസിൽ നിന്നുള്ള ഉദ്യോഗസ്‌ഥരെത്തി നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച ശേഷമാകും കമ്പനിക്ക് പണം നൽകുക. 1.5 ശതമാനം തുക കമ്പനിക്ക് കമ്മീഷനായി നൽകും.
Read also: വാക്‌സിനേഷൻ; പ്രധാനമന്ത്രിയുടെ യോഗം ഇന്ന്