പട്‌ന: സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ആളുകൾ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതായി ആശങ്ക പ്രകടിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമസഭാംഗങ്ങളുടെ യോഗം പ്രഖ്യാപിക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
രാജ്യത്ത് ഐക്യവും സാഹോദര്യവും പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സോഷ്യൽ മീഡിയയിലൂടെ അഭിപ്രായങ്ങൾ ക്രിയാത്‌മകമായി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘എംഎൽഎമാരുടേയും മറ്റുള്ളവരുടേയും യോഗം ഫെബ്രുവരി 24ന് ചേരും. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. അവരുടെ കാഴ്‌ചപ്പാട് എങ്ങനെ ക്രിയാത്‌മകമായി അവതരിപ്പിക്കാമെന്നും ഐക്യവും സാഹോദര്യവും പ്രോൽസാഹിപ്പിക്കുമെന്നും ഞങ്ങൾ ചർച്ച ചെയ്യും,’ മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ ശനിയാഴ്‌ച നീതി ആയോഗിന്റെ യോഗം ചേരുമെന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ എല്ലാ മുഖ്യമന്ത്രികളുടെയും അഭിപ്രായം കേൾക്കുമെന്നും പറഞ്ഞു. മാത്രവുമല്ല നീതി ആയോഗിലെ അംഗങ്ങളുമായി ഇതിനകം ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും സംസ്‌ഥാനത്തിന്റെ നയപരമായ പ്രശ്‌നങ്ങൾ അവരെ അറിയിച്ചിട്ടുണ്ടെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
രാവിലെ 10.30ഓടെ ആരംഭിക്കുന്ന നീതി ആയോഗിന്റെ യോഗത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയാകും പ്രധാനമന്ത്രി പങ്കെടുക്കുക. കൃഷി, അടിസ്‌ഥാന സൗകര്യവികസനം, നിർമാണം, മാനവ വിഭവശേഷി വികസനം, ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. യോഗത്തിൽ എല്ലാ സംസ്‌ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവർണർമാരും പങ്കെടുക്കും.
Read Also: നീതി ആയോഗ് ഭരണസമിതി യോഗം ഇന്ന്