ഡെൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇഡിക്ക് മുന്നില്‍ ഇന്നും ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇഡിക്ക് കത്ത് നൽകി.
ആരോഗ്യനില മെച്ചപ്പെടാൻ ആഴ്‌ചകളെടുക്കുമെന്നും അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണം എന്നുമാണ് സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചിരിക്കുന്നത്.
കോവിഡ് സുഖപ്പെട്ടതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഡെൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ സോണിയ ചികിൽസയിലായിരുന്നു. രണ്ടു ദിവസം മുന്‍പാണ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തത്.
അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്‌തത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്‌ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്‌ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്‌ഥാനമായുള്ള ഡോടെക്‌സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.
Most Read: നാല് എംഎൽഎമാർ കൂടി വിമത ക്യാംപിൽ; മഹാരാഷ്‌ട്രയിൽ പ്രതിസന്ധി തുടരുന്നു