കൽപ്പറ്റ: കൃഷിക്കും, മനുഷ്യജീവനും ഭീഷണി സൃഷ്‌ടിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താൻ പ്രത്യേക നടപടിക്രമങ്ങൾക്ക് രൂപംനൽകി വനംവകുപ്പ്. കാട്ടാനകളുടെ വിവരങ്ങൾ, ഇറങ്ങുന്ന സാഹചര്യങ്ങൾ, വഴികൾ എന്നിവ ശേഖരിച്ചാകും പ്രതിരോധ പ്രവർത്തനങ്ങൾ. കാട്ടാന ശല്യം രൂക്ഷമായ എല്ലാ റേഞ്ചിലും പ്രത്യേക ടീമുകൾ ഇതിനായി ഉണ്ടാകും.
റേഞ്ച് ഫോറസ്‌റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഈ ടീമിൽ ഫോറസ്‌റ്റ് ഓഫീസർമാർ, വാച്ചർമാർ എന്നിവരുണ്ടാകും. അസിസ്‌റ്റന്റ് ഫോറസ്‌റ്റ് വെറ്ററിനറി ഓഫീസറുമുണ്ടാകും. വനത്തിലേക്ക് തുരത്തുന്നതിന്റെ ഭാഗമായി പ്രദേശത്ത് കളക്‌ടർ, ജില്ലാ പോലീസ് എന്നിവരുടെ സഹകരണത്തോടെ ക്രമസമാധാനം ഉറപ്പാക്കും. ഫയർഫോഴ്‌സ്, വൈദ്യസംഘം എന്നിവയുടെ സഹായവും തേടും.
സ്‌ഥിരമായി ആനയിറങ്ങുന്ന കൃഷിയിടങ്ങളിൽ ക്യാമറകൾ സ്‌ഥാപിച്ച് അവയുടെ ചിത്രം പകർത്തുകയും ഇതിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ഡാറ്റ തയ്യാറാക്കുകയും ചെയ്യും. മുന്നറിയിപ്പ് സംവിധാനങ്ങൾ ഉൾപ്പെടെ ഇവിടെ സ്‌ഥാപിക്കും. ശല്യം രൂക്ഷമാകുന്ന ഇടങ്ങളിൽ കുങ്കി ആനകളെ നിയോഗിക്കാനുള്ള സൗകര്യവും ഒരുക്കും.
പ്രവർത്തനങ്ങളുടെ പൂർണ ഉത്തരവാദിത്തം സംസ്‌ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. ചീഫ് കൺസർവേറ്റർ, കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ, വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്കാണ് അവരുടെ അധികാര പരിധിയിൽ വരുന്ന സംഭവങ്ങൾ നേരിടാനുള്ള ചുമതല.
Read Also: കൊടകര കുഴൽപ്പണം; പ്രാഥമിക അന്വേഷണം ആരംഭിച്ച് ഇഡി