പാലക്കാട്: ജില്ലയിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ പാലക്കാട് തങ്കം ആശുപത്രിയിലെ ഡോക്‌ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ചികിൽസാ പിഴവിനെ തുടർന്നാണ് അമ്മയും കുഞ്ഞും മരിച്ചതെന്നാണ് കുടുംബം നൽകിയ പരാതിയിൽ ഉന്നയിക്കുന്നത്.
ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ചു കൃത്യമായ വിവരം നല്‍കിയിരുന്നില്ലെന്നും, ചികിൽസയുമായി ബന്ധപ്പെട്ട അനുമതി പേപ്പറില്‍ നിർബന്ധപൂർവ്വം ഒപ്പുവച്ചു വാങ്ങുകയായിരുന്നു എന്നും കുടുംബം ആരോപിച്ചു. കൂടാതെ ഗർഭപാത്രം നീക്കിയത് പോലും അങ്ങോട്ട് ചോദിച്ചപ്പോഴാണ് ഡോക്‌ടർമാർ അറിയിച്ചതെന്നാണ് കുടുംബം വ്യക്‌തമാക്കുന്നത്.
കഴിഞ്ഞ ജൂൺ 4ആം തീയതിയാണ് പ്രസവത്തെ തുടർന്ന് ഐശ്വര്യ പാലക്കാട് തങ്കം ആശുപത്രിയിൽ മരിച്ചത്. അതിന് തലേ ദിവസം ഐശ്വര്യയുടെ കുഞ്ഞും മരിച്ചിരുന്നു. തുടർന്നാണ് ചികിൽസാ പിഴവ് ആരോപിച്ച് ഐശ്വര്യയുടെ കുടുംബം രംഗത്തെത്തിയത്.
Read also: കനത്ത മഴ തുടരുന്നു; കണ്ണൂരിലും നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി