കൊച്ചി: ശിവശങ്കറിനെതിരെ സ്വപ്‌നാ സുരേഷ് ഇഡിക്ക് നൽകിയ മൊഴി സമ്മർദ്ദം മൂലമാണെന്ന് എം ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ. ശിവശങ്കറിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന്റെ വാദം. കേസിൽ വാദം തുടരുകയാണ്.
ശിവശങ്കറിനെതിരായ സ്വപ്‌നയുടെ മൊഴി സമ്മർദ്ദം മൂലമാകാം. നേരത്തെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തപ്പോഴൊന്നും അവർ ഈ മൊഴി നൽകിയിട്ടില്ല. അതിനാൽ സ്വപ്‌നയുടെ മൊഴി കണക്കിലെടുക്കരുത്. കേസിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഇഡി കേസ് കൃത്യമായ തെളിവില്ലാതെയാണ് മുന്നോട്ട് പോകുന്നത്. എൻഐഎ, ഇഡി കേസുകൾ തമ്മിൽ പൊരുത്തക്കേടുകളുണ്ട്- അഭിഭാഷകൻ കോടതിയിൽ വ്യക്‌തമാക്കി.
ലോക്കർ ഇടപാട് നടന്ന് ഒരു വർഷത്തിന് ശേഷമാണ് സ്വർണക്കടത്ത് നടക്കുന്നത്. ലോക്കർ തുടങ്ങിയത് 2018 ഓഗസ്‌റ്റിലാണ്, സ്വർണക്കടത്ത് നടന്നത് 2019ലും. അപ്പോൾ എങ്ങനെയാണ് കള്ളക്കടത്തിന് വേണ്ടിയാണ് ലോക്കർ തുടങ്ങിയതെന്ന് പറയാൻ കഴിയും. മൊഴികളുടെ അടിസ്‌ഥാനത്തിൽ മാത്രമാണ് കേസുകളെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയാണ് ശിവശങ്കറിന് വേണ്ടി കോടതിയിൽ ഹാജരായത്.
അതേസമയം, മൊഴികൾ എങ്ങനെ തള്ളിക്കളയാനാകുമെന്നാണ് കോടതി ചോദിച്ചത്. ശിവശങ്കറിന് സ്വർണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നെന്ന് പ്രധാന പ്രതിയാണ് മൊഴി നൽകിയിരിക്കുന്നത്. സ്വപ്‌നയുടെ മൊഴിയെടുത്തത് ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.