മുംബൈ: വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ഭീമമായ നഷ്ടത്തിലേക്ക് നീങ്ങി രാജ്യത്തെ ഓഹരി വിപണി. കോവിഡ് വ്യാപനം രൂക്ഷമായതും യുഎസ് വിപണിയിലെ കനത്ത നഷ്ടവും ഇന്ത്യൻ ഓഹരി വിപണിയെ തകർച്ചയിലേക്ക് നയിച്ചു. 2.12 ലക്ഷം കോടിയുടെ നഷ്ടമാണ് മിനിറ്റുകൾക്കുള്ളിൽ നിക്ഷേപകർക്കുണ്ടായത്. ഇന്ന് രാവിലെ തന്നെ സെൻസെക്സ് 625 പോയിന്റാണ് താഴ്ന്നത്. പിന്നാലെ നിഫ്റ്റിയിൽ 170 പോയിന്റിന്റെ ഇടിവുമുണ്ടായി.
കോവിഡ് വ്യാപനവും മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഉണ്ടായ ഇടിവുമാണ് ഓഹരിവിപണിയെ തകർച്ചയിലേക്ക് നയിക്കുന്നത്. ആഗോളതലത്തിൽ എല്ലായിടത്തും ഓഹരി വിപണികൾ നഷ്ടത്തിലാണ് ഇന്നലെ അവസാനിച്ചത്. ഇതിന്റെ തുടർച്ചയാണ് ഇന്ത്യൻ വിപണിയിലും പ്രകടമാകുന്നത്.
156.86 ലക്ഷം കോടി മൂല്യത്തോടെ ഇന്നലെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണി വെള്ളിയാഴ്ച തുടക്കത്തിൽ തന്നെ 154.85 എന്ന നിലയിലേക്ക് താഴ്ന്നു. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, കൊട്ടക് മഹിന്ദ്ര തുടങ്ങിയ ബാങ്കിംഗ് സ്ഥാപനങ്ങളും ടാറ്റ സ്റ്റീൽ അടക്കമുള്ളവയുടെ ഓഹരികളും നഷ്ടം നേരിട്ടു.
യുഎസ് വിപണിയിൽ ഇന്നലെ വൻ നഷ്ടമാണ് രേഖപ്പെടുത്തിയത്. നാസ്ദാക്ക്, എസ് ആൻഡ് പി തുടങ്ങിയവക്ക് കനത്ത ഇടിവാണ് ഉണ്ടായത്. ആപ്പിൾ, ടെസ്ല, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ഭീമന്മാർക്കും നഷ്ടമുണ്ടായി.