മുംബൈ: മൂന്ന് ദിവസത്തെ നേട്ടത്തിനൊടുവിൽ, വ്യാപാര ആഴ്‌ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകൾ നഷ്‌ടത്തിൽ. സെൻസെക്‌സ് 51,000ന് താഴെയെത്തി. നിഫ്റ്റി 15,000ന് അടുത്തെത്തുകയും ചെയ്‌തു. യുഎസ് ട്രഷറി ആദായം വീണ്ടും 1.6 ശതമാനത്തിലേക്ക് ഉയർന്നതാണ് വിപണിയെ ബാധിച്ചത്. തുടർച്ചയായി ഏഴാമത്തെ ആഴ്‌ചയും ബോണ്ട് വിപണി കുതിച്ചതും ഡോളർ സൂചിക കരുത്ത് കാട്ടിയതുമാണ് വിപണിയിൽ പ്രതിഫലിച്ചത്.
സെൻസെക്‌സ് 487.43 പോയന്റ് നഷ്‌ടത്തിൽ 50,792.08ലും നിഫ്റ്റി 143.80 പോയിന്റ് താഴ്ന്ന് 15,031ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1335 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1626 ഓഹരികൾ നഷ്‌ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല.
ബജാജ് ഓട്ടോ, ഹിൻഡാൽകോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്ഡിഎഫ്‌സി ലൈഫ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്‌ടത്തിലായത്. ബിപിസിഎൽ, ഐഒസി, പവർഗ്രിഡ് കോർപ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.
Read Also: ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’; നൂറാം പടത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ്