പാലക്കാട്: ജില്ലയിലെ കൊപ്പം മേഖലയിൽ തെരുവ് നായകളുടെ ശല്യം കൂടി വരുന്നതായി പരാതി ഉയരുന്നു. രാപകൽ വ്യത്യാസമില്ലാതെ അലഞ്ഞു തിരിയുന്ന നായകൾ കാരണം നിലവിൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സ്‌ഥിതിയാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു. കൂടാതെ നായകളുടെ ആക്രമണത്തിന് ഇരയാകുന്ന ആളുകളുടെ എണ്ണം കൂടുന്നതായും ആളുകൾ വ്യക്‌തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കുലുക്കല്ലൂർ പഞ്ചായത്തിലെ മപ്പാട്ടുകരയിലും പുറമത്രയിലും പാടത്തു പണിയെടുക്കുന്നവരെയും വീട്ടുമുറ്റത്തു കളിക്കുന്ന കുട്ടികളെയും അടക്കം തെരുവ് നായകൾ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്ന കുട്ടികളെ ആക്രമിക്കുന്നതിനൊപ്പം വീടിനുള്ളിൽ കയറി ആക്രമണം നടത്തുന്നതും ഇപ്പോൾ പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രഭാത സവാരിക്ക് ഇറങ്ങുന്ന ആളുകൾക്ക് ഉൾപ്പടെ നിലവിൽ നായകളുടെ ശല്യം ഭീഷണിയാകുകയാണ്. കൂടാതെ സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന കുട്ടികൾ നിലവിൽ ഭീതിയോടെയാണ് വഴിനടക്കുന്നത്. വളർത്തു മൃഗങ്ങളെ കടിച്ചു കൊല്ലുന്നതും ഇപ്പോൾ വർധിച്ചിട്ടുണ്ട്. വളർത്തു നായകളും, പൂച്ചകളും, കോഴികളുമെല്ലാം ഇവിടെ വ്യാപകമായി തെരുവ് നായകളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടകാർ വ്യക്‌തമാക്കുന്നത്.
Read also: മാക്കൂട്ടം ചുരം വഴി കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു