കോഴിക്കോട് : തുടർച്ചയായി രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം 2000 കടന്നതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി കോവിഡ് പരിശോധനകൾ കൂട്ടാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക് കളക്‌ടർ നിർദേശം നൽകി. ഒപ്പം തന്നെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകൾ പൂർണമായി അടച്ചിടാനും അധികൃതർ തീരുമാനിച്ചു.
കഴിഞ്ഞ ഒരാഴ്‌ചക്കിടെ ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 8 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. കൂടാതെ നിലവിലത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 22.67 ശതമാനമാണ്. ഈ സാഹചര്യത്തിലാണ് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകൾ പൂർണമായി അടക്കുന്നതോടെ ഇവിടെ നിന്നും മറ്റ് വാർഡുകളിലേക്കുള്ള യാത്ര നിരോധിക്കും.
കൂടാതെ അവശ്യ സേവനങ്ങൾക്ക് മാത്രമായിരിക്കും കണ്ടെയിൻമെന്റ് സോണുകളിൽ അനുമതി ഉള്ളത്. നിലവിലത്തെ സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ ഇനിയും കോവിഡ് വ്യാപനം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിൽ നടത്തുന്ന എല്ലാ ചടങ്ങുകളും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം ചടങ്ങിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും കോവിഡ് സ്‌ഥിരീകരിച്ചാൽ നടത്തിപ്പുകാർക്ക് എതിരെ കേസെടുക്കുകയും ചെയ്യും.
രോഗവ്യാപനം കുറക്കുന്നതിനായി ആഴ്‌ചയില്‍ കോര്‍പറേഷന്‍ പരിധിയില്‍ 25ഉം മുന്‍സിപ്പാലിറ്റികളില്‍ 4ഉം പഞ്ചായത്തുകളില്‍ 2ഉം കുത്തിവെപ്പ് കേന്ദ്രങ്ങൾ ഒരുക്കാൻ കളക്‌ടർ നിര്‍ദേശിച്ചു. ജില്ലയില്‍ ഇതുവരെ 4,21,202 പേര്‍ക്ക് ഒന്നാംഘട്ട കുത്തിവെപ്പും, 60,434 പേര്‍ക്ക് രണ്ടാംഘട്ട കുത്തിവെപ്പും നല്‍കി. രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രാഥമിക ചികിൽസാ കേന്ദ്രങ്ങള്‍ ഒരുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
Read also : മന്ത്രി ജി സുധാകരന് ബിജെപി നേതാവിന്റെ മൃത്യുഞ്‌ജയ ഹോമം