കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ജില്ലയിലെ ഫറോക്കിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ നഗരം വിജനമായി. നിലവിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനാൽ തന്നെ നഗരം ആളനക്കമില്ലാതെ വിജനമായ അവസ്‌ഥയിലാണ്. കൂടാതെ ഭൂരിഭാഗം കടകളും അടഞ്ഞു കിടക്കുകയാണ്.
അതേസമയം തന്നെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കുന്നുണ്ടെങ്കിലും ആളുകൾ തീരെയില്ലാത്ത സ്‌ഥിതിയാണ്. വളരെ അത്യാവശ്യമായ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് നിലവിൽ ആളുകൾ നഗരത്തിൽ എത്തുന്നത്. പോലീസ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ നഗരത്തിൽ വാഹനങ്ങളും ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 28 മുതലാണ് ഫറോക്ക് ക്രിട്ടിക്കൽ മേഖലയാക്കി കളക്‌ടർ ഉത്തരവ് പുറത്തിറക്കിയത്.
നഗരസഭയിലെ നിലവിലത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലാണ്. ഇത് 25 ശതമാനമായി കുറയുന്നത് വരെ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നാണ് ജില്ലാ ഭരണകൂടം വിശദമാക്കുന്നത്. ചികിൽസ, മറ്റു അടിയന്തര ആവശ്യങ്ങൾ എന്നിവക്ക് അല്ലാതെ ആളുകൾ വീടുകളിൽ നിന്നു പുറത്തിറങ്ങരുത് എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. പോലീസ്, സെക്‌ടറൽ മജിസ്ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്തുന്നുണ്ട്. നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നിലവിൽ ഗ്രാമങ്ങളിൽ പോലും വ്യാപാര സ്‌ഥാപനങ്ങൾ ഉൾപ്പടെയുള്ളവ അടഞ്ഞു കിടക്കുകയാണ്.
Read also : കെവി ആനന്ദിന് കോവിഡ് സ്‌ഥിരീകരിച്ചു; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയില്ല