പാലക്കാട് : ജില്ലയിലെ അട്ടപ്പാടി മേഖലയിലുള്ള വിദൂര ഊരുകളിൽ കോവിഡ് പരിശോധനയും, വാക്‌സിനേഷനും ആരോഗ്യവകുപ്പ് ശക്‌തമാക്കി. ഇവിടങ്ങളിൽ രോഗബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനയെ തുടർന്നാണ് പരിശോധന ശക്‌തമാക്കാൻ തീരുമാനിച്ചത്. നിലവിൽ ഇവിടുത്തെ 3 പഞ്ചായത്തുകളിൽ ശരാശരി കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനമാണ്.
അട്ടപ്പാടിയിലെ വിദൂര ഊരുകളിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യമാണ് നിലവിൽ. അതിനാലാണ് ഊരുകളിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ ആരോഗ്യവകുപ്പ് അധികൃതർ തീരുമാനിച്ചത്. ഭവാനിപ്പുഴ കടന്നെത്തുന്ന മുരഗള ഗോത്ര ഊരിൽ 7 പേർക്കാണ് നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ പുതൂര്‍, ഷോളയൂര്‍, അഗളി പഞ്ചായത്തുകളിലായി 248 ആദിവാസികളാണ് ഇപ്പോള്‍ കോവിഡ് ബാധിതര്‍.
കോവിഡ് ബാധിതർ മിക്ക ഊരുകളിലും വർധിച്ച സാഹചര്യത്തിൽ അഗളി, ഷോളയൂർ എന്നിവിടങ്ങളിൽ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലാണ്. അതിനാൽ തന്നെ നിയന്ത്രണങ്ങൾ കടുപ്പിച്ച് സ്‌ഥിതി മെച്ചപ്പെടുത്താനാണ് അധികൃതരുടെ ശ്രമം. 45 വയസിന് മുകളിലുള്ള 45 ശതമാനം ആദിവാസികൾക്കും ഇതുവരെ വാക്‌സിൻ നൽകിയതായും, 18 മുതൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ നടപടികൾക്ക് തുടക്കമായെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്‌തമാക്കി.
Read also : കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കി