കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിൽ തൽസ്‌ഥിതി റിപ്പോർട് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതി. രാംപൂർഹട്ട് അക്രമത്തെക്കുറിച്ചുള്ള തൽസ്‌ഥിതി റിപ്പോർട് നാളെ ഉച്ചക്ക് രണ്ടിനകം സമർപ്പിക്കാനാണ് ഹൈക്കോടതി ബംഗാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലാ ജഡ്‌ജിയുടെ സാന്നിധ്യത്തിൽ സിസിടിവി ക്യാമറകൾ സ്‌ഥാപിക്കാനും സംഭവസ്‌ഥലത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണം നടത്താനും കോടതി നിർദ്ദേശിച്ചു. പരിശോധനക്കായി സ്‌ഥലത്ത് നിന്ന് ഉടൻ തെളിവുകൾ ശേഖരിക്കാൻ ഡെൽഹിയിൽ നിന്നുള്ള ഫോറൻസിക് സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്, കൂടാതെ ജില്ലാ ജഡ്‌ജിയുമായി കൂടിയാലോചിച്ച് പോലീസിന്റെ അടിയന്തര നടപടികളിലൂടെ ദൃക്‌സാക്ഷികളെ സംരക്ഷിക്കുമെന്ന് ഉറപ്പാക്കാൻ സംസ്‌ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഹൈക്കോടതി ഉത്തരവിട്ടാൽ ബിർഭും അക്രമക്കേസിൽ അന്വേഷണം നടത്താൻ തയ്യാറാണെന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) കൊൽക്കത്ത ഹൈക്കോടതിയെ അറിയിച്ചു.
പശ്‌ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ വീടുകൾക്ക് തീ വെക്കുകയും രണ്ട് കുട്ടികൾ ഉൾപ്പടെ എട്ടോളം പേർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.
Most Read: വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്