ന്യൂഡെൽഹി : ഹൈക്കോടതികളിൽ കേസുകൾ വൻ തോതിൽ കെട്ടിക്കിടക്കുന്ന സാഹചര്യം പരിഗണിച്ച് താൽക്കാലിക ജഡ്‌ജിമാരെ നിയമിക്കാൻ മാർഗരേഖ നൽകുമെന്ന് വ്യക്‌തമാക്കി സുപ്രീംകോടതി. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ ഇതിനെ സംബന്ധിച്ച നിലപാട് ഏപ്രിൽ 8ആം തീയതിക്ക് മുൻപായി അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും എല്ലാ ഹൈക്കോടതികളോടും സുപ്രീംകോടതി നിർദേശിച്ചു.
കെട്ടിക്കിടക്കുന്ന കേസുകൾ എണ്ണം ക്രമാതീതമായി വർധിച്ചതോടെ സുപ്രീംകോടതിയിലും, ഹൈക്കോടതികളിലും താൽക്കാലിക ജഡ്‌ജിമാരെ നിയമിക്കണമെന്ന് ലോക് പ്രഹരി എന്ന സംഘടന നൽകിയ ഹർജിയിലാണ് നടപടി. ഹൈക്കോടതിയിൽനിന്നു വിരമിച്ച ജഡ്‌ജിമാരെ രാഷ്‌ട്രപതിയുടെ മുൻകൂർ അനുമതിയോടെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് താൽക്കാലികമായി നിയമിക്കാമെന്നാണ് ഭരണഘടനയുടെ 224 എ വകുപ്പ്. ഇത്തരത്തിൽ, ചീഫ് ജസ്‌റ്റിസ് ഓഫ് ഇന്ത്യക്ക് സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും മുൻ ജഡ്‌ജിമാരെ സുപ്രീം കോടതിയിൽ നിയമിക്കാമെന്നാണ് 128ആം വകുപ്പ്.
കെട്ടി കിടക്കുന്ന കേസുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുന്നത് വരെ താൽക്കാലിക ജഡ്‌ജിമാരുടെ സേവനം തുടരാമെന്നും, അത് സ്‌ഥിര ജഡ്‌ജിമാരുടെ നിയമനത്തിന് തടസമാകില്ലെന്നും സുപ്രീംകോടതി വ്യക്‌തമാക്കി. താൽക്കാലിക ജഡ്‌ജിമാരെ ഏറ്റവും ജൂനിയർ ആയിട്ടാകും കണക്കാക്കുന്നത്. 15 മുതൽ 20 വർഷം വരെ പ്രവൃത്തി പരിചയമുള്ള ജഡ്‌ജിമാരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
എന്നാൽ സ്‌ഥിര ജഡ്‌ജിമാരുടെ നിയമനം പൂർത്തിയാക്കിയ ശേഷം മതി താൽക്കാലിക ജഡ്‌ജിമാരെ നിയമിക്കുന്നത് എന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുവേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ ആർഎസ് സൂരി പറഞ്ഞത്. രാജ്യത്തെ എല്ലാ ഹൈക്കോടതികളിലുമായി ഏകദേശം 51 ലക്ഷം കേസുകളാണ് കെട്ടി കിടക്കുന്നത്.
Read also : പരിശോധന പത്ത് മണിക്കൂർ നീണ്ടു; കിഫ്‌ബിയിൽ ഉന്നത ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്തി