തിരുവനന്തപുരം: കിഫ്‌ബിയുടെ ആസ്‌ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന പത്ത് മണിക്കൂറിലേറെ നീണ്ടു. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് ആരംഭിച്ച പരിശോധന അർധരാത്രിയോടെയാണ് അവസാനിച്ചത്. ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ ടിഡിഎസ് വിഭാഗം കമ്മീഷണർ രഞ്‌ജിത് സിങ് ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്‌ഥരും പരിശോധനക്കായി എത്തിയിരുന്നു. അർധരാത്രിയോടെ പരിശോധന അവസാനിപ്പിച്ച് പുറത്തിറങ്ങിയ ഉദ്യോഗസ്‌ഥർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.
കഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് കഴിഞ്ഞ ആഴ്‌ച നൽകിയ നോട്ടീസിന് കിഫ്‌ബി മറുപടി നൽകിയതിന് പിന്നാലെയായിരുന്നു പരിശോധന. നടപ്പാക്കിയ പദ്ധതികൾ, കരാറുകാർക്ക് നൽകിയ പണം, ഓരോ പദ്ധതിയുടെയും നികുതി വിവര കണക്കുകൾ, പണം ലഭിച്ച വഴികൾ തുടങ്ങിയവയാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്.
രേഖകളുടെ ആധികാരികത ഉറപ്പാക്കാനും സംശയ ദൂരീകരണത്തിനുമായി കിഫ്‌ബി പണം നൽകിയ ഉദ്യോഗസ്‌ഥരെയും ആസ്‌ഥാനത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. പോലീസ്, പൊതുമരാമത്ത്, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി. കിഫ്‌ബി കൈമാറിയ രേഖകളിൽ പൂർണ വിശ്വാസം ഇല്ലാത്തതിനാലാണ് നേരിട്ട് പരിശോധന നടത്തിയത് എന്നാണ് ആദായ നികുതി വകുപ്പ് അധികൃതർ വ്യക്‌തമാക്കിയത്.
ധനവകുപ്പിൽ നിന്ന് ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്‌ഥരാണ് കിഫ്ബിയിൽ കൂടുതലും. ഇവരിൽ നിന്ന് പല സുപ്രധാന വിവരവും ആദായ നികുതി വകുപ്പ് അധികൃതർക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. വിരമിച്ച പല ഉദ്യോഗസ്‌ഥരെയും ഉയർന്ന ശമ്പളത്തിൽ നിയമിച്ചതും പരിശോധിക്കുന്നുണ്ട്. അതേസമയം, കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണം നേരിടുന്ന കിഫ്‌ബിയുടെ സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിശോധനയും തുടരുകയാണ്.
Also Read: പെരുമാറ്റ ചട്ടലംഘനം; വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കളക്‌ടറുടെ നോട്ടീസ്