കോന്നി: ഇരട്ടത്തോൽവി ഏൽപ്പിച്ച ആഘാതത്തിലാണ് ബിജെപിയും സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും. പാർട്ടിക്ക് സ്വാധീനമുണ്ടെന്ന് കരുതിയ രണ്ട് സീറ്റുകളിൽ പുതിയ പരീക്ഷണമെന്ന നിലയിലാണ് സംസ്‌ഥാന അധ്യക്ഷനെ ഒരേസമയം പോരിനിറക്കിയത്‍. എന്നാൽ പുതിയ പരീക്ഷണം നഷ്‌ടത്തിലും നാണക്കേടിലുമാണ് അവസാനിച്ചത്. മഞ്ചേശ്വരത്ത് ഒരിക്കൽ കൂടി പരാജയം ഏറ്റുവാങ്ങിയ സുരേന്ദ്രന് കോന്നിയിലും രണ്ടാം പരാജയമാണ്.
2016ൽ 89 വോട്ടിനാണ് മഞ്ചേശ്വരത്ത് സുരേന്ദ്രൻ പരാജയപ്പെട്ടത്. എന്നാൽ ഇത്തവണ പരാജയത്തിന്റെ ആഴം കൂടി. 3,000ത്തിലേറെ വോട്ടുകൾക്കാണ് ഇത്തവണ സുരേന്ദ്രന്റെ പരാജയം.
ശബരിമല സമരനായകൻ എന്ന പരിവേഷത്തോടെ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ഒരിക്കൽ കൂടി പോരിനിറങ്ങിയ സുരേന്ദ്രന് അവിടെയും കാലിടറി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ 4,000ത്തിലധികം വോട്ടുകൾ നേടിയ സുരേന്ദ്രൻ 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 39,786 വോട്ടുകളും നേടിയിരുന്നു. എന്നാൽ ഇത്തവണയും കോന്നിയിൽ മൂന്നാം സ്‌ഥാനം നേടാനെ സുരേന്ദ്രന് കഴിഞ്ഞുള്ളു.
രണ്ടിടങ്ങളിൽ മൽസരിക്കുന്നത് ശരിയല്ലെന്ന ഒരു വിഭാഗത്തിന്റെ വിമർശനം തള്ളിയാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രനെ രണ്ടിടത്തും പോരിനിറക്കിയത്. എന്നാൽ വിമർശകരുടെ വാദം ശരിവെക്കുന്നത് കൂടിയായി ഇത്തവണത്തെ മൽസര ഫലം.
Read also: ‘ഇനി മൽസരിക്കാനില്ല, ലൈഫ് മിഷൻ ആരോപണങ്ങൾ തെളിയിക്കും’; അനിൽ അക്കര