മലപ്പുറം: പൂട്ടി കിടക്കുന്ന നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ശസ്‌ത്രക്രിയ വിഭാഗം തുറക്കാതായതോടെ ബുന്ധിമുട്ടിലായി സാധാരണക്കാർ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടും ജില്ലാ ആശുപത്രിയിൽ ശസ്‌ത്രക്രിയ വിഭാഗം തുടങ്ങാത്തത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ മാസങ്ങളായി ശസ്‌ത്രക്രിയ വിഭാഗം അടഞ്ഞു കിടക്കുകയാണ്.
മലയോര മേഖലയിലെ ആദിവാസികളടക്കമുള്ള വലിയൊരു ജനവിഭാഗത്തിന്റെ ഏക ആശ്രയമാണ് നിലമ്പൂർ ജില്ലാ ആശുപത്രി. കോവിഡ് ആശുപത്രിയായ മഞ്ചേരി മെഡിക്കൽ കോളേജിൽ ഉൾപ്പടെ വിവിധ ശസ്‌ത്രക്രിയകൾ നടക്കുന്നുണ്ടെന്നും, ജില്ലയിലെ വലിയൊരു ജനവിഭാഗം ആശ്രയിക്കുന്ന നിലമ്പൂരിൽ ഇത് മുടങ്ങികിടക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു. മാസങ്ങളായി അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ അടിയന്തരാവശ്യമുള്ള പല രോഗികളും സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടേണ്ട അവസ്‌ഥയിലാണ്.
കോവിഡ് കാലത്ത് സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടുന്നത് വൻ സാമ്പത്തിക പ്രതിസന്ധികൾക്ക് ഇടയാക്കും. സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക സ്‌ഥിതി താങ്ങാനാവാതെ പലരും ചികിൽസ തേടാതെ മടങ്ങി പോവുന്ന അവസ്‌ഥയും ഉണ്ട്. നിലവിൽ ഇവിടെ പ്രസവ സംബന്ധമായ അടിയന്തിര ശസ്‌ത്രക്രിയകൾ മാത്രമാണ് ഉള്ളത്. ഇതുസംബന്ധിച്ച് ഡിഎംഒയിൽ പരാതിയെത്തിയിട്ടും തിയേറ്റർ തുറക്കാനുള്ള നടപടി ഉണ്ടായിട്ടില്ല.
സർക്കാരിന്റെ സൗജന്യ ചികിൽസാ പദ്ധതികളും ഐടിഡിപിയുടെ കീഴിൽ നൽകുന്ന വിവിധ ചികിൽസാ ആനുകൂല്യങ്ങളും നിലമ്പൂരിൽ നിന്ന് ലഭിക്കുന്നുണ്ട്. അതിനാൽ മേഖലയിലെ ജനസംഖ്യയിൽ വലിയൊരു വിഭാഗമുള്ള ആദിവാസികളും ജില്ലാ ആശുപത്രിയെയാണ് ചികിൽസയ്‌ക്കായി ആശ്രയിക്കുന്നത്. നിലവിൽ ജില്ലയിലെ എല്ലാ ആശുപത്രികളിലും ശസ്‌ത്രക്രിയ വിഭാഗം പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും, നിലമ്പൂരിൽ എത്രയും പെട്ടെന്ന് ഇത് തുടങ്ങണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
എന്നാൽ, സർക്കാർ നിർദ്ദേശം അനുസരിച്ച് ആശുപത്രിയിലെ കൂടുതൽ വാർഡുകൾ കോവിഡ് വാർഡാക്കിയതിനാൽ മതിയായ സ്‌ഥലസൗകര്യം ഇല്ലാത്തതാണ് നിലവിൽ ശസ്‌ത്രക്രിയ തുടങ്ങാനുള്ള തടസമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നാലകത്ത് അബൂബക്കർ പറഞ്ഞു.
Read Also: സംസ്‌ഥാനത്ത് പട്ടിണി സമരം നടത്താനൊരുങ്ങി റേഷൻ വ്യാപാരികൾ