ന്യൂഡെൽഹി: മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയും മുൻ എംപിയുമായ സുഷ്‌മിതാ ദേവ് പാർട്ടി വിട്ടു. ഇന്ന് രാവിലെ തന്റെ ട്വിറ്റർ ഹാൻഡിലിന്റെ ബയോയിൽ മുൻ അംഗം എന്ന് സുഷ്‌മിതാ ദേവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇവർ പാർട്ടി വിട്ടതായി വ്യക്‌തമായത്. നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്‌മിത എന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പാർട്ടി വിടുകയാണെന്ന് അറിയിച്ചുകൊണ്ട് എഴുതിയ കത്തിൽ ഇതിന്റെ കാരണം സുഷ്‌മിത വ്യക്‌തമാക്കിയിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്‌തിയെ തുടർന്ന് സുഷ്‌മിത രാജി ഭീഷണി മുഴക്കിയിരുന്നു. ഇവരെ അനുനയിപ്പിക്കാൻ പ്രിയങ്ക ഗാന്ധി ഇടപെട്ടതും വാർത്തയായിരുന്നു.
അസമിൽ എഐയുഡിഎഫുമായുള്ള കോൺഗ്രസിന്റെ സഹകരണത്തെ സുഷ്‌മിത നേരത്തെ എതിർത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്‌തി കടുത്തു. ഇതോടെയാണ് സുഷ്‌മിത രാജിസന്നദ്ധത അറിയിച്ചത്.
അതേസമയം സുഷ്‌മിതാ ദേവ് പാർട്ടി വിടില്ലെന്നാണ് അന്ന് അസം പാർട്ടി നേതൃത്വം പറഞ്ഞിരുന്നത്. ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് ചർച്ചയിലൂടെ പരിഹരിക്കുമെന്നുമാണ് സംസ്‌ഥാന നേതൃത്വം അറിയിച്ചിരുന്നത്.
നേരത്തെ ഡെൽഹിയിൽ പീഡനത്തിനിരയായി മരിച്ച ഒൻപതുകാരിയുടെ മാതാപിതാക്കളുടെ ഫോട്ടോയുള്ള ചിത്രം ഇട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിക്കൊപ്പം സുഷ്‌മിതയുടെ ട്വിറ്റർ അക്കൗണ്ടിനും പൂട്ട് വീണിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി അവരുടെ ചിത്രമുള്ള പോസ്‌റ്റ് ഇട്ടതിന് പിന്നാലെ പലരും ഇതേ ചിത്രം പ്രൊഫൈൽ ചിത്രമാക്കി മാറ്റിയിരുന്നു.
Most Read: പെഗാസസ്; പൊതുതാൽപര്യ ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും