എറണാകുളം: പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹരജി പിൻവലിച്ചു. അതേസമയം പോലീസ് സുരക്ഷക്ക് പകരം ഇഡി സംരക്ഷണം നൽകണമെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്‌തമാക്കി. എന്നാൽ തങ്ങൾക്ക് പോലും സുരക്ഷ ഇല്ലെന്നാണ് ഇഡി അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.
നിലവിൽ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന്റെ യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ക്രൈംബ്രാഞ്ച് എഡിജിപി ഷെക്ക് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം. ക്രൈം ബ്രാഞ്ചിന്റെ ആസ്‌ഥാനത്താണ് നിലവിൽ യോഗം ചേരുന്നത്.
എഡിജിപിയുടെ നേതൃത്വത്തിൽ 12 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. സ്വപ്‌നയുടെ മൊഴിക്ക് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് സർക്കാർ പ്രത്യേക സംഘത്തിന് നൽകിയ നിർദ്ദേശം. ഓരോ ഉദ്യോഗസ്‌ഥരുടെയും ഉത്തരവാദിത്തം സംബന്ധിച്ച് യോഗത്തിൽ തീരുമാനമുണ്ടാകും.
Read also: ചോദ്യം ചെയ്യൽ പൂർത്തിയായി; രാഹുൽ ഗാന്ധി മടങ്ങി