കാബൂൾ: അധികാരം പിടിച്ചടക്കിയപ്പോൾ നൽകിയ വാക്കുകളെല്ലാം പാടെ മറന്ന് കിരാതഭരണവുമായി താലിബാൻ. ഹെറാത് നഗരത്തിലെ പ്രധാന ചത്വരത്തിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി. തട്ടിക്കൊണ്ട് പോകൽ കേസിൽ ഉൾപ്പെട്ട നാല് പേരെയാണ് വെടിവെച്ചു കൊന്നതെന്നാണ് ന്യായീകരണം.
മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ അടുത്ത നഗരങ്ങളിലേക്ക് കൊണ്ടുപോയതായി നാട്ടുകാർ പറയുന്നു. രാജ്യത്ത് കൈവെട്ടും വധശിക്ഷയും നടപ്പാക്കുമെന്ന് താലിബാൻ സ്‌ഥാപക നേതാക്കളിൽ ഒരാളായ മുല്ലാ നൂറുദ്ദീൻ തുറബി വ്യക്‌തമാക്കിയതിന് പിന്നാലെയാണ് ഹെറാത്തിലെ കാട്ടുനീതി നടപ്പാക്കൽ.
സുരക്ഷക്കായി കൈകൾ മുറിക്കുന്നത് വളരെ അത്യാവശ്യമാണ്. അത്തരം ശിക്ഷകൾ കുറ്റകൃത്യങ്ങൾ തടയും. ശിക്ഷകൾ പരസ്യമായി ചെയ്യണോ എന്ന് മന്ത്രിസഭ പഠിക്കുകയാണെന്നും ഒരു നയം വികസിപ്പിക്കുമെന്നും തുറബി പറഞ്ഞിരുന്നു. സ്‌ത്രീകളെ പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നത് ഉൾപ്പടെയുള്ള പരിഷ്‌കാരങ്ങൾ ചില താലിബാൻ നേതാക്കൾ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും താലിബാൻ ഇപ്പോഴും പുരാതന ഇസ്‌ലാമിക വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്ന് വ്യക്‌തമാക്കുന്നത് ആയിരുന്നു തുറബിയുടെ പ്രസ്‌താവന.
മുൻ താലിബാൻ ഭരണത്തിൽ കാബൂളിലെ സ്‌പോർട്സ് സ്‌റ്റേഡിയത്തിലോ അല്ലെങ്കിൽ നൂറുകണക്കിന് ആളുകൾ എത്തുന്ന വിശാലമായ ഈദ് ഗാഹ് പള്ളിയുടെ പരിസരത്തോ പരസ്യമായാണ് ‘ശരീഅത്ത്’ നിയമം നടപ്പാക്കിയിരുന്നത്. സമാനമായ രീതി തന്നെയാണ് താലിബാൻ ഇപ്പോഴും പിന്തുടരുന്നത്.
അതേസമയം, രാജ്യത്ത് സംഗീതം പൂർണമായും നിലച്ചിരിക്കുകയാണ്. പുതിയ സർക്കാർ സംഗീതം നിരോധിച്ചതായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിവാഹസദസുകളിൽ പോലും നൃത്തവും സംഗീതവും ഇപ്പോഴില്ല. വാഹനങ്ങളിൽ പാട്ടുകേൾക്കുന്നവർ താലിബാൻ ചെക്ക്‌പോസ്‌റ്റുകൾ എത്തുമ്പോൾ ഓഫാക്കുകയാണ് പതിവ്. സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെല്ലാം രാജ്യം വിടാനുള്ള തയ്യാറെടുപ്പിലാണ്. അഫ്‌ഗാൻ ദേശീയ സംഗീത വിദ്യാലയത്തിൽ അധ്യാപകരോ വിദ്യാർഥികളോ വരുന്നില്ല. 350 കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. സംഗീത ഉപകരണങ്ങൾക്ക് ഹഖാനി ശൃംഖലയുടെ ഭീകരർ കാവൽ നിൽക്കുകയാണ്.
Also Read: മധ്യപ്രദേശിൽ ക്രൈസ്‌തവ ദേവാലയങ്ങള്‍ തകര്‍ക്കും; വിഎച്ച്പി ഭീഷണി