കാബൂൾ: താലിബാൻ അധികാരം പിടിച്ചടക്കിയതിന് ശേഷം അഫ്‌ഗാനിസ്‌ഥാൻ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി. ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും തകർന്ന രാജ്യം രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭരണത്തിലേറിയെങ്കിലും ആവശ്യമായ ധനസ്രോതസുകളും നീക്കിയിരിപ്പുകളും രാജ്യത്തില്ല എന്നത് താലിബാൻ രൂപീകരിച്ച സർക്കാരിനെ വലക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ അഫ്‌ഗാനിലെ മുൻ ഉദ്യോഗസ്‌ഥരുടെ വീടുകൾ കേന്ദ്രീകരിച്ച് താലിബാൻ റെയ്‌ഡ് നടത്തി. പരിശോധനയിൽ 12 മില്യൺ ഡോളർ വരുന്ന നോട്ടുകളും സ്വർണവും പിടിച്ചെടുത്തതായി അഫ്‌ഗാനിസ്‌ഥാൻ സെൻട്രൽ ബാങ്ക് വ്യക്‌തമാക്കി. മുൻ സർക്കാർ ഉദ്യോഗസ്‌ഥരുടെ വീടുകളിലാണ് പണം കണ്ടെടുത്തത്. ഇതിൽ ഭൂരിഭാഗം പണവും പിടിച്ചെടുത്തത് മുൻ അഫ്‌ഗാൻ വൈസ് പ്രസിഡണ്ട് അമറുള്ള സലെയുടെ വീട്ടിൽ നിന്നാണെന്ന് സെൻട്രൽ ബാങ്ക് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
അഫ്‌ഗാനിലെ ഉന്നത സ്‌ഥാനത്തിരിക്കുന്ന ഉദ്യോഗസ്‌ഥരുടെ വീടുകളിൽ നിന്നും സുരക്ഷാ ഏജൻസികളുടെ വീടുകളിൽ നിന്നുമാണ് ഇത്തരത്തിൽ സ്വർണം പിടികൂടിയിരിക്കുന്നത്. ഇവർ സ്വർണം എന്തിനാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത് എന്ന കാര്യത്തിൽ വ്യക്‌തതയില്ലെന്നും ബാങ്ക് പറഞ്ഞു.
Also Read: ഹൈദരാബാദ് ബലാൽസംഗ-കൊലക്കേസ് പ്രതി മരിച്ച നിലയിൽ