കോഴിക്കോട്: ടിപ്പുകോട്ട പരിപാലനവുമായി ബന്ധപ്പെട്ട വിദഗ്ധരുമായുള്ള ചർച്ചകൾ ഉടൻ നടത്തുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോട്ടയുടെ അനന്ത സാധ്യതകൾ വിലയിരുത്താൻ കൂടുതൽ പരിശോധനകളും ആഴത്തിലുള്ള പഠനവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ട സന്ദർശിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രസ്‌താവന .
കോട്ടയിലുള്ള ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കും. ടൂറിസം വകുപ്പുമായി കൂട്ടിയിണക്കിയാവും ഇവിടെ പദ്ധതികൾ ആസൂത്രണം ചെയ്യുക. ഇതിനായി ചരിത്ര ഗവേഷണം, പുരാവസ്‌തു ഗവേഷണം തുടങ്ങിയ വകുപ്പുകളുമായും കൂടിയാലോചന നടത്തും. വിശദമായ പഠനത്തിനും ചർച്ചകൾക്കും ഒടുവിലായിരിക്കും സമഗ്ര പദ്ധതികൾ ആവിഷ്‌ക്കരിക്കുകയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കോട്ട ഭൂമി സംബന്ധിച്ചുള്ള കോടതി നടപടികൾ വേഗത്തിൽ തീർപ്പാക്കാൻ മുൻകൈ എടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ബേപ്പൂർ മണ്ഡലം ഡെവലപ്പ്മെന്റ് മിഷൻ ചെയർമാൻ എം ഗിരീഷ്, ഒആർ മധു, പിപി രാമചന്ദ്രൻ, പ്രവീൺ കൂട്ടുങ്ങൽ തുടങ്ങിയവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
Read Also: കുതിച്ചുയർന്ന് ഇന്ധനവില; ഇന്നും കൂട്ടി