ഫറോക്ക്: ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ കഴിഞ്ഞ ഒരുമാസമായി നടന്നുവന്നിരുന്ന പുരാവസ്‌തു വകുപ്പിന്റെ പര്യവേഷണം അവസാനിച്ചതോടെ കോട്ടയിലേക്ക് സന്ദർശകരുടെ ഒഴുക്ക്. പര്യവേഷണ സമയത്ത് പൊതുജനങ്ങൾക്ക് കോട്ടയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാൽ പര്യവേഷണം അവസാനിപ്പിച്ച ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും നൂറുകണക്കിനാളുകളാണ് കോട്ട സന്ദർശിക്കാനെത്തിയത്.
കോട്ടയിൽ നടന്ന പര്യവേഷണത്തിൽ ടിപ്പുവിന്റെ കാലത്തെ വെടിയുണ്ടകൾ, തോക്കിൽ ഉപയോഗിക്കുന്ന തീക്കല്ലുകൾ, ബ്രിട്ടീഷ്, ഡച്ച്, ചൈനീസ് നാണയങ്ങൾ, വിദേശ നിർമിത പിഞ്ഞാണങ്ങൾ, മാടോടുകളുടെ അവശിഷ്‌ടങ്ങൾ തുടങ്ങി നിരവധി തെളിവുകൾ കണ്ടെത്തിയിരുന്നു. കോട്ടയുൾപ്പെടുന്ന മേഖലയിൽ ദീർഘദൂര നിരീക്ഷണ കൊത്തളങ്ങളും ഇവയോടനുബന്ധിച്ച് 4 ആഴമേറിയ കിടങ്ങുകളും കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ ഫറോക്ക് നഗരസഭയിലെ ടിപ്പു സുൽത്താൻ കോട്ടയുൾപ്പെടുന്ന 8.61 ഏക്കർ വരുന്ന പ്രദേശം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ശക്‌തമായി.
ടിപ്പു കോട്ടയെ സംസ്‌ഥാന സർക്കാർ സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിച്ചിട്ട് 29 വർഷം പിന്നിടുന്നു. 1991ലാണ് കോട്ടയും അനുബന്ധ സ്‌മാരകങ്ങളും സംരക്ഷിത സ്‌മാരകമായി സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ തുടർനടപടികൾ ഇല്ലാതായപ്പോൾ 2010ൽ ഫറോക്ക് കൾച്ചറൽ കോർഡിനേഷൻ കമ്മിറ്റി കോട്ടയുടെ സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നീണ്ട 10 വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ ഈ വർഷം മെയ് മാസത്തിൽ ഉൽഖനന സാധ്യത പരിശോധിച്ച് കോട്ടഭൂമിയിൽ പര്യവേഷണം നടത്താൻ ഹൈക്കോടതി പുരാവസ്‌തു വകുപ്പിന് അനുമതി നൽകി. 6 മാസത്തിനകം പര്യവേഷണ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: എന്റെ പ്രബന്ധത്തിന് അഭിപ്രായം പറയേണ്ടത് പകൽ കോൺഗ്രസും രാത്രി ആർഎസ്എസും ആകുന്നവരല്ല; കെടി ജലീൽ