തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിനെതിരായ പരാതിയിൽ പ്രതികരണവുമായി മന്ത്രി കെടി ജലീൽ. തന്റെ പ്രബന്ധത്തിന് മൗലികതയുണ്ടോയെന്ന് പറയേണ്ടത് അക്കാഡമീഷ്യൻസും വായനക്കാരുമാണ്. അല്ലാതെ പകൽ കോൺഗ്രസും രാത്രി ആർഎസ്എസുമായ സ്യൂഡോ സെക്കുലറിസ്‌റ്റുകളല്ലെന്ന് ജലീൽ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു ജലീലിന്റെ പ്രതികരണം.
മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്‌ലിയാരുടേയും സംഭാവനകളെക്കുറിച്ചുള്ള പ്രബന്ധത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കെടി ജലീലിന്റെ ഗവേഷണ പ്രബന്ധം മൗലികമല്ലെന്നാരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് ഗവർണർക്ക് പരാതി നൽകിയത്. പല ഭാഗങ്ങളും പകർത്തി എഴുതിയതാണെന്നും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമുണ്ടെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പ്രബന്ധം പുനപരിശോധിക്കണമെന്ന ആവശ്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ഗവർണർ കേരള സർവകലാശാല വൈസ് ചാൻസിലർക്ക് നിർദേശവും നൽകിയിരുന്നു.
Also Read: നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിക്കും സുഹൃത്തുക്കൾക്കും ഉപാധികളോടെ മുൻകൂർ ജാമ്യം
എന്നാൽ, ഇതിനെ പരിഹാസത്തോടെയാണ് ജലീൽ സമീപിച്ചത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് തുടങ്ങുന്നതാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്. മലബാർകലാപം വർഗീയ കലാപമാണെന്നും അതിനു നേതൃത്വം നൽകിയ വാരിയംകുന്നത്തും ആലി മുസ്‌ലിയാരും വർഗീയവാദികളായിരുന്നു എന്നുമുള്ള കോൺഗ്രസ് – സംഘപരിവാർ വാദം പൊളിച്ചടുക്കി യഥാർഥ ചരിത്രം വെളിച്ചത്തു കൊണ്ടുവരാനാണ് ശ്രമിച്ചത്. അതിലുള്ള അസഹിഷ്‌ണുതയാണ് പുറമെ ഖദറും ഉള്ളിൽ കാക്കി നിക്കറും ധരിച്ച ‘സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി’ക്കാരുടെ പരാതിക്കാധാരമെന്ന് ജലീൽ ആരോപിച്ചു.