കൊച്ചി: അശ്ളീല യൂട്യൂബർ വിജയ് പി നായരെ നിയമം കയ്യിലെടുത്ത് കയ്യേറ്റം ചെയ്‍ത കേസിൽ ഭാഗ്യലക്ഷ്‍മിക്കും സുഹൃത്തുക്കളായ ദിയാ സന, ശ്രീലക്ഷ്‍മി അറക്കൽ എന്നിവർക്കും ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. കേസ് അന്വേഷണവുമായി സഹകരിക്കണമെന്ന് ഇവർക്ക് കോടതി നിർദേശം നൽകി. കൂടാതെ, പ്രതികളെ അറസ്‌റ്റ് ചെയ്‌താൽ ജാമ്യം അനുവദിക്കണമെന്ന് കോടതി അന്വേഷണ സംഘത്തോടും നിർദേശിച്ചു. അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ കടുത്ത വിമർശനമാണ് ഹൈക്കോടതി നടത്തിയത്. നിയമം കയ്യിലെടുക്കുന്നവർ അതിന്റെ പ്രത്യാഘാതം കൂടി അനുഭവിക്കാൻ തയ്യാറാകണം എന്നു പറഞ്ഞ കോടതി നിയമ വ്യവസ്‌ഥയിൽ വിശ്വാസമില്ലാത്തതു കൊണ്ടാണോ നിയമം കയ്യിലെടുത്തതെന്നും ആരാഞ്ഞിരുന്നു. എന്നാൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഒത്തുതീർപ്പ് ചർച്ചക്കാണ് വിജയ് പി നായരുടെ താമസ സ്‌ഥലത്ത് പോയതെന്നാണ് ഭാഗ്യലക്ഷ്‍മിയും കൂട്ടരും ജാമ്യഹരജിയിൽ പറഞ്ഞത്.
സെപ്റ്റംബർ 26നാണ് കേസിനാസ്‌പദമായ സംഭവം. സ്‌ത്രീകൾക്കും ഫെമിനിസ്‌റ്റുകൾക്കും നേരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചും അശ്‌ളീല പരാമർശങ്ങൾ നടത്തിയും യൂട്യൂബ് ചാനൽ നടത്തിയ വിജയ് പി നായരെ ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‍മി, സാമൂഹ്യ പ്രവർത്തകരായ ദിയ സന, ശ്രീലക്ഷ്‍മി അറക്കൽ എന്നിവർ ചേർന്ന് മർദ്ദിക്കുകയും ഇയാളുടെ മുഖത്ത് കരിമഷി ഒഴിച്ച് പ്രതിഷേധിക്കുകയും ആയിരുന്നു.
Also Read: കെഎം ഷാജി ഇഡി ഓഫീസില്‍ ഹാജരായി