തിരുവനന്തപുരം: സ്‌ത്രീകള്‍ക്കെതിരെ അശ്ളീല പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്‌മി അടക്കമുള്ളവര്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. പ്രതികളുടെ അഭിഭാഷകരും കോടതിയിൽ ഹാജരായില്ല. വിചാരണ നടപടികൾക്കായി പ്രതികൾ ഇന്ന് ഹാജരാകാൻ തിരുവനന്തപുരം സിജെഎം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രതികൾ ഹാജരാവാത്തതിനെ തുടർന്ന് കേസ് മാർച്ച് മൂന്നിന് പരിഗണിക്കാനായി മാറ്റിവെച്ചു.
ഭാഗ്യലക്ഷ്‌മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്‌മി അറക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. സംഭവത്തില്‍ ഇവർ മൂന്ന് പേര്‍ക്കുമെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭാഗ്യലക്ഷ്‌മി, ശ്രീലക്ഷ്‌മി അറക്കല്‍, ദിയാ സന എന്നിവര്‍ക്കെതിരെ അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, കയ്യേറ്റം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. മോഷണക്കുറ്റം ചുമത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു എങ്കിലും അത് ചേർത്തിട്ടില്ല.
യൂട്യൂബിലൂടെ സ്‌ത്രീകള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി നായര്‍ക്കെതിരെ 2020 സെപ്റ്റംബർ 26നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്‌റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറക്കല്‍ എന്നിവര്‍ പ്രതിഷേധം നടത്തിയത്. യൂട്യൂബറുടെ ലോഡ്‌ജ് മുറിയിലെത്തി കരിഓയില്‍ ഒഴിച്ചായിരുന്നു പ്രതിഷേധം.
കേരളത്തിലെ ഫെമിനിസ്‌റ്റുകളെയും സ്‌ത്രീകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതാണ് വിജയ് പി നായരുടെ വീഡിയോയിലെ പരാമര്‍ശങ്ങള്‍ എന്നതാണ് പ്രതികളുടെ വാദം. എന്നാൽ വിഷയത്തിൽ നിയമം കയ്യിലെടുത്ത ആക്‌ടിവിസ്‌റ്റുകൾക്ക് എതിരെ പ്രതിഷേധം ശക്‌തമായിരുന്നു. ഇതിന് പിന്നാലെ കേസില്‍ ഭാഗ്യലക്ഷ്‌മി അടക്കമുള്ളവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പോലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നത്.
Most Read: ബിഹാർ മുൻ മുഖ്യമന്ത്രി മാഞ്ചിക്കെതിരായ പ്രസ്‌താവന; ബിജെപി നേതാവിനെ പുറത്താക്കി