കൊച്ചി: കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ 6 മണിക്കൂർ നീണ്ട മൊഴിയെടുക്കൽ പൂർത്തിയാക്കിയ ജലീൽ പൂർണ്ണ ആത്‌മ വിശ്വാസത്തിലാണ് മാദ്ധ്യമങ്ങളോട് സംസാരിച്ചത്. നയതന്ത്ര ചാനൽ വഴി മതഗ്രന്ഥങ്ങൾ എത്തിച്ചു വിതരണം ചെയ്‌ത സംഭവത്തിനെ സംബന്ധിച്ചുള്ള ചോദ്യം ചെയ്യലാണ് ഇന്ന് മന്ത്രി നേരിട്ടത്.
“ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും സ്വർണ കള്ളക്കടത്തിലോ ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ തനിക്കെതിരെ സൂക്ഷ്‌മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ സാധിക്കില്ലെന്ന് ജലീല്‍ പറഞ്ഞു. തന്റെ കഴുത്തിൽ കുരുക്ക് മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല തെറ്റ് ചെയ്‌തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണെന്നും” ജലീല്‍ പറഞ്ഞു.
മാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്‌റ്റംസ് വിളിച്ചത് കൊണ്ടാണ് ഔദ്യോഗികമായി കസ്‌റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്‌ഥിതി ബോധ്യപ്പെടുത്തിയത്. എൻഐഎയും ഇഡിയും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യൽ രീതിയിലായിരുന്നു. അത് കൊണ്ടാണ് അവിടങ്ങളിൽ കോൺഫിഡൻഷ്യലായി പോയത്; ജലീൽ വ്യക്‌തമാക്കി.
Most Read: ബിലീവേഴ്സ് ചര്‍ച്ച്; തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നു; ആദായ നികുതി വകുപ്പ്