തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്‌ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനക്കിടെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതായി ഉദ്യോഗസ്‌ഥര്‍. ആദ്യ ദിവസം പിടിച്ചെടുത്ത ഐ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിക്കാന്‍ ശ്രമമുണ്ടായതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
ഉദ്യോഗസ്‌ഥര്‍ പിടിച്ചെടുത്ത ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ പരിശോധിക്കുന്നതിനിടെ ഫാദര്‍ സിജോ ഉദ്യോഗസ്‌ഥരുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ബാത്ത്റൂമിലേക്ക് ഓടുകയും ടോയ്‌ലറ്റിൽ ഇട്ട് ഫ്ളഷ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. ഇദ്ദേഹത്തെ പിൻതുടര്‍ന്നെത്തിയ ഉദ്യോഗസ്‌ഥര്‍ ഫോണ്‍ ഫ്ളഷ് ചെയ്യാനുള്ള ശ്രമം തടയുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഫോണ്‍ തറയില്‍ എറിഞ്ഞ് തകര്‍ത്തിരുന്നു. ബിലീവേഴ്സ് ചര്‍ച്ച് സഭ വക്‌താവും മെഡിക്കല്‍ കോളേജ് മാനേജരുമാണ് ഫാദര്‍ സിജോ.
ഇതിനിടെ ഒരു പെന്‍ഡ്രൈവ് തകര്‍ക്കാന്‍ ജീവനക്കാരി ശ്രമിച്ചുവെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഫോണില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. പതിനാലര കോടി രൂപയോളമാണ് ഇതുവരെ റെയ്ഡില്‍ പിടിച്ചെടുത്തത്.
വിദേശ സംഭാവന നിയന്ത്രണ ചട്ടവും (എഫ് സി ആര്‍ എ) വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടവും (ഫെറ) ലംഘിച്ച് വന്‍തോതില്‍ സംഭാവനകള്‍ സ്വീകരിച്ചുവെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ചര്‍ച്ചിന്റെ ട്രസ്‌റ്റുകള്‍ക്ക് 6000 കോടി രൂപ വിദേശത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്‌റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലീവേഴ്‌സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ബിലീവേഴ്സ് സ്‌ഥാപകന്‍ കെ പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസും വിദേശത്താണ്. ഇവരെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
Read Also: സ്വര്‍ണക്കടത്ത്; പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും