ഫറോക്ക്: ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ നിന്നും ഏറെ പ്രധാനപ്പെട്ടതെന്ന് കരുതുന്ന പുരാവസ്‌തുക്കൾ കണ്ടെത്തി. ടിപ്പുവിന്റെ കാലത്തേതെന്ന് കരുതുന്ന വെടിയുണ്ടകളും തോക്കിൻ തീക്കലുകളുമാണ് ചൊവ്വാഴ്‌ച നടന്ന ഉൽഖനനത്തിൽ കണ്ടെത്തിയത്.
ഈയത്തിൽ നിർമ്മിച്ച വിവിധ വലുപ്പങ്ങളിലുള്ള വെടിയുണ്ടകൾക്ക് സാമാന്യം ഭാരമുണ്ട്. തോക്കുകളിൽ തീപ്പൊരി ഉണ്ടാക്കാനാണ് തീക്കല്ലുകൾ അക്കാലത്ത് ഉപയോഗിച്ചിരുന്നത്. ഇത്തരം കല്ലുകളുടെ നിരവധി ചീളുകൾ ലഭിച്ചിട്ടുണ്ട്. കോട്ടയുടെ തെക്കുഭാഗത്ത് നിന്നാണ് തീക്കല്ലുകളും ചീളുകളും കണ്ടെത്തിയത്. ഇരുമ്പിലും ഈയത്തിലും നിർമ്മിച്ച നിരവധി ആയുധഭാഗങ്ങളും പ്രദേശത്ത് നിന്നും ലഭിച്ചിട്ടുണ്ട്. ടിപ്പുവിന്റെ ആയുധപ്പുരയാകും ഇവിടം എന്ന നിഗമനത്തിലാണ് പുരാവസ്‌തു വകുപ്പ് അധികൃതർ. കോട്ടക്കുള്ളിലെ പടികളോടുകൂടിയ കിണറും പടികളില്ലാത്ത കിണറും മുഴുവനായും ശുചീകരിച്ചിട്ടുണ്ട്. ബുധനാഴ്‌ച മൂന്നാമത്തെ കിണർ ശുചീകരിക്കും.
കോട്ടക്ക് ഉള്ളിലും പുറത്തുമായി പരിശോധന നടത്തിയതിൽ സൂചകങ്ങൾ കണ്ട 60ഓളം സ്‌ഥലങ്ങൾ സർവേ ഉദ്യോഗസ്‌ഥർ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പുരാവസ്‌തു വകുപ്പ് പരിശോധന നടത്തും. മൂന്ന് മീറ്റർ വരെയുള്ള ആഴങ്ങൾ ഉപകരണത്തിൽ മനസിലാകും.
കോടതി വിധിയെ തുടർന്ന് ഒക്‌ടോബർ 9 മുതൽ പുരാവസ്‌തു വകുപ്പ് ഇവിടെ ഉൽഖനനം നടത്തുന്നുണ്ട്. മലബാർ സർവേ ഫീൽഡ് അസിസ്‌റ്റന്റ് കെ കൃഷ്‌ണരാജ്, പുരാവസ്‌തു വകുപ്പ് പഴശ്ശിരാജ മ്യൂസിയം ആർട്ടിസ്‌റ്റ് കെഎസ് ജീവമോൾ, എം കനകൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉൽഖനനം നടക്കുന്നത്.
സംരക്ഷിത സ്‌മാരകത്തിലെ ചരിത്ര സ്‌മാരകങ്ങൾ കൂടുതൽ കേടുപാടുകൾ വരാതെ സംരക്ഷിക്കുവാനും കോട്ടയിലെ ഉൽഖനന സാധ്യത പരിശോധിച്ച് പര്യവേഷണം നടത്താനുമുള്ള അനുമതിയാണ് പുരാവസ്‌തു വകുപ്പിന് നൽകിയിരിക്കുന്നത്. ഇതിന്റെ പശ്‌ചാത്തലത്തിലാണ് പുരാവസ്‌തു വകുപ്പ് കോട്ടയിൽ തുടർനടപടികൾ സ്വീകരിച്ചുവരുന്നത്.
Read also: സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് നീലേശ്വരം സ്വദേശിനി