കാസർഗോഡ്: സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് ആകാനൊരുങ്ങുകയാണ് കാസർകോട് നീലേശ്വരം സ്വദേശിനി കെ രാധ. കഴിഞ്ഞ വർഷം എസ്ഐ ആയി വിരമിച്ചയാളാണ് രാധ. ഹോം ഗാർഡ് ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് കാസർകോട് ജില്ലാ അഗ്‌നിശമന ഓഫീസർ ബി.രാജ് ഇന്ന് രാധക്ക് കൈമാറും.
സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്ന വനിതകളെ സർക്കാർ മേഖലയിലെ ദിവസ വേതന അടിസ്‌ഥാനത്തിലുള്ള നിയമനങ്ങളിൽ പരിഗണിക്കാറില്ല. എന്നാൽ, യൂണീഫോം ജോലിയിൽ നിന്ന് വിരമിച്ചവരെ ഹോം ഗാർഡ് തസ്‌തികയിലേക്ക് പരിഗണിക്കണമെന്ന് അഗ്‌നിരക്ഷാ സേനാ മേധാവി ആർ.ശ്രീലേഖയെ നേരിൽ കണ്ട് രാധ അഭ്യർഥിച്ചിരുന്നു. ഇത്തരത്തിലുള്ള അഭ്യർഥന ഫയർഫോഴ്‌സ് മേധാവിയുടെ മുന്നിലെത്തുന്നത് ഇതാദ്യമാണ്.
രാധയുടെ അഭ്യർഥനയിൽ അനിയോജ്യമായ തീരുമാനമെടുക്കണമെന്നും യൂണീഫോം ജോലിയിൽ നിന്ന് വിരമിക്കുന്ന സ്‌ത്രീകളെ ഹോം ഗാർഡായി പരിഗണിക്കണമെന്നുമുള്ള അഗ്‌നിരക്ഷാ മേധാവിയുടെ ശുപാർശ സംസ്‌ഥാന സർക്കാർ അംഗീകരിച്ചു. തുടർന്ന്, ഹോം ഗാർഡ് നിയമനത്തിൽ 30 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തി ഒക്‌ടോബർ 16ന് സർക്കാർ ഉത്തരവ് പുറത്തിറക്കി.ഇതേ തുടർന്നാണ് രാധയുടെ നിയമനം.
പോലീസ്, എക്‌സൈസ്, വനംവകുപ്പ്, കേന്ദ്രസേന എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച കായികക്ഷമത ഉള്ളവരെയാണ് ഹോം ഗാർഡായി നിയമിക്കുന്നത്. കാസർഗോഡ് ജില്ലയിൽ 2 സ്‌ത്രീകളാണ് ഹോം ഗാർഡ് നിയമനത്തിനായി അപേക്ഷിച്ചത്. ഇതിൽ മറ്റൊരാൾ കായികക്ഷമത പരീക്ഷക്ക് ഹാജരായില്ല. ഹോം ഗാർഡ് നിയമന കാലാവധി 63 വയസുവരെയാണ്. 765 രൂപ ദിവസവേതനത്തിന് പുറമേ വർഷത്തിൽ 1000 രൂപ യൂണിഫോം അലവൻസും ലഭിക്കും. മറ്റ് ജില്ലകളിലും വനിതകളെ ഹോം ഗാർഡായി നിയമിക്കുമെന്ന് അധികൃതർ അറിയിച്ചു.