ഫറോക്ക്: പുരാവസ്‌തു വകുപ്പിന്റെ നേതൃത്വത്തില്‍ ജിപിആര്‍ സര്‍വേ പുരോഗമിക്കുന്ന ഫറോക്കിലെ ടിപ്പുക്കോട്ടയില്‍ കിണറ്റിനുള്ളില്‍ കരിങ്കല്‍ തൂണ്‍ കണ്ടെത്തി. ഏകദേശം ഒരാഴ്‌ചയോളമായി പരിശോധന നടന്നു വരികയാണ്.
വ്യാഴാഴ്‌ചയാണ് ജിപിആര്‍ സര്‍വേ തുടങ്ങിയത്. അറുപതോളം സ്ഥലം റഡാര്‍ സര്‍വേയില്‍ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രാധാന്യമുള്ള രണ്ടിടത്ത് ശനിയാഴ്‌ച ഉല്‍ഖനനം ആരംഭിക്കും.
പ്രാഥമിക പരിശോധനയില്‍ ബ്രിട്ടീഷ് നിര്‍മ്മിത ചെമ്പ് നാണയങ്ങള്‍, അവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള അച്ചുകള്‍, ചൈനീസ് നിര്‍മ്മിത പത്രങ്ങളുടെ അവശിഷ്‌ടങ്ങൾ എന്നിവ കണ്ടെടുത്തിരുന്നു.
കോട്ടയിലെ ഭൂഗര്‍ഭ അറകള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പരിശോധന നടന്നത്. കോട്ടയിലെ പുരാവസ്‌തു അവശിഷ്‌ടങ്ങൾ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പര്യവേക്ഷണം ആരംഭിച്ചത്.
1991-ലാണ് ഫറോക്കിലെ കോട്ടയും ഇതിനോട് ചേര്‍ന്നുള്ള 3.1323 ഹെക്‌ടർ ഭൂമിയും സംരക്ഷിത സ്‌മാരകമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഏറ്റെടുക്കല്‍ നടപടികള്‍ നടപ്പാകാത്തതിനാല്‍ കോട്ടയും മറ്റു ചരിത്ര സ്‌മാരകങ്ങളും കാടുമൂടി കിടക്കുക ആയിരുന്നു.
Read Also: കോവിഡ് വ്യാപനം; തൃശൂരിൽ നിരോധനാജ്‌ഞ 15 ദിവസം കൂടി നീട്ടി