കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം പോലീസിന് ഉണ്ടായ വൻ വീഴ്‌ചയെന്ന് ആരോപണം. മൂന്ന് കെട്ടിടങ്ങളിൽ നേരത്തേയുണ്ടായ തീവെപ്പ് ഗൗരവത്തിൽ എടുക്കാത്ത പോലീസ് നടപടിക്ക് എതിരെയാണ് കടുത്ത വിമർശനങ്ങൾ ഉയരുന്നത്. എന്നാൽ, താലൂക്ക് ഓഫിസ് കത്തിനശിച്ചതോടെ ഉണർന്ന പോലീസ് 24 മണിക്കൂറിനകം പ്രതിയെ പിടികൂടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായൺ അറസ്‌റ്റിലായത്.
നേരത്തെ ലാൻഡ് അക്വിസിഷൻ ഓഫിസിലും ജില്ലാ വിദ്യാഭ്യാസ ഓഫിസിലും എൽഐസി ഓഫിസ് കെട്ടിടത്തിലും തീവെപ്പ് നടന്നപ്പോൾ മേഖലയിൽ ചുറ്റിക്കറങ്ങുന്ന ആളെപ്പറ്റി പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും വേണ്ട രീതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നില്ല. എന്നാൽ, താലൂക്ക് ഓഫീസ് കത്തിച്ചതോടെ പോലീസ് ഉണർന്ന് പ്രവർത്തിച്ചുവെന്നും, നേരത്തെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് പോലീസിന് നേരെ വിമർശനം ഉയരുന്നത്.
അതേസമയം, അറസ്‌റ്റിലായ പ്രതി സതീഷ് നാരായൺ പരസ്‌പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും ഇയാളെ മനഃശാസ്‌ത്ര പരിശോധനക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, തീവെപ്പിന് സർക്കാർ ഓഫിസുകൾ ഇയാൾ തിരഞ്ഞെടുത്തതിൽ ദുരൂഹത ഉയർത്തുന്നുണ്ട്. കണ്ണൂരിലും വില്യാപ്പള്ളിയിലും ഇയാൾക്ക് ബന്ധുക്കളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വില്യാപ്പള്ളിയിലുള്ള ആളെ പോലീസ് വിളിപ്പിച്ചെങ്കിലും ഇയാളുമായി ബന്ധം പുലർത്തുന്നില്ലെന്നാണ് പോലീസിന് മൊഴി നൽകിയത്.
Most Read: ആലപ്പുഴയിലെ കൊലപാതങ്ങൾ; ശക്‌തമായി അപലപിച്ച് മുഖ്യമന്ത്രി