ന്യൂഡെൽഹി: എയർ ഇന്ത്യയെ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായാൽ ഉടൻ എയർ ഏഷ്യയെയും എയർ ഇന്ത്യ എക്‌സ്‌പ്രസിനെയും ലയിപ്പിച്ച് ഒറ്റക്കമ്പനിയാക്കാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. നിരക്ക് കുറഞ്ഞ സർവീസ് നടത്തുന്ന എയർലൈനുകളാണ് ഇവ രണ്ടും.
പ്രവർത്തനചിലവ് കുറക്കാൻ ഈ ലയനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതേ രീതിയിൽ, ഫുൾ സർവീസ് എയർലൈനുകളായ എയർ ഇന്ത്യയും വിസ്‌താരയും തമ്മിൽ ലയിപ്പിക്കാനുള്ള സാധ്യതകളും ടാറ്റ ഗ്രൂപ്പ് തേടുന്നുണ്ട്.
എന്നാൽ, വിസ്‌താരയുടെ 49 ശതമാനം ഓഹരി ഉടമസ്‌ഥതയുള്ള സിംഗപ്പൂർ എയർലൈൻസിന്റെ നിലപാടനുസരിച്ചാകും അന്തിമ തീരുമാനം. നേരത്തെ ടാറ്റയും മലേഷ്യൻ കമ്പനി എയർ ഏഷ്യയും ഇതേ രീതിയിലുള്ള ഓഹരി പങ്കാളിത്തത്തോടെയാണ് എയർ ഏഷ്യ ഇന്ത്യ തുടങ്ങിയതെങ്കിലും ഇപ്പോൾ ടാറ്റ ഗ്രൂപ്പിന് അതിൽ 84 ശതമാനം ഓഹരിയുണ്ട്.
എയർ ഇന്ത്യ ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ വ്യോമയാന ബിസിനസിനായി ടാറ്റ ഗ്രൂപ്പ് പ്രത്യേക കമ്പനി രൂപീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി അടുത്ത വർഷം ജനുവരിയോടെ സർവീസ് ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്.
Read Also: ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് തുടക്കം; ബ്ളാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങും