ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെയും കശ്‌മീരിൽ ഭീകരാക്രമണം. ഷോപിയാനിൽ ഒരു തദ്ദേശീയൻ കൊല്ലപ്പെട്ടതായാണ് പുറത്തുവന്ന വിവരം. പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും രണ്ട് പോലീസുകാർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
അമിത് ഷായുടെ കശ്‌മീർ സന്ദർശനം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പുൽവാമ ഭീകരാക്രമണം നടന്ന ലാൽ പോരയിൽ അമിത് ഷാ സന്ദർശനം നടത്തിയേക്കുമെന്നാണ് വിവരം. പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് മന്ത്രി ആദരാഞ്‌ജലി അർപ്പിക്കും.
തീവ്രവാദ നീക്കത്തിനെതിരെ ശക്‌തമായ തിരിച്ചടി നൽകുമെന്ന് അമിത് ഷാ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആവശ്യമെങ്കിൽ സൈനിക വിന്യാസം കൂട്ടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്തിടെ കശ്‌മീരിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൗരൻമാരുടെ വീടുകളും മന്ത്രി സന്ദർശിച്ചിരുന്നു.
അതേസമയം, കശ്‌മീരിൽ ഭീകരാക്രമണ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത് അറിയിച്ചു. പാകിസ്‌ഥാൻ നിഴൽ യുദ്ധമാണ് നടത്തുന്നത്. കശ്‌മീരിൽ സമാധാനം പുലരുന്നത് പാകിസ്‌ഥാനെ അസ്വസ്‌ഥതപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്. ക്ഷമ പരീക്ഷിക്കരുതെന്നും ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി. ജനങ്ങൾക്ക് ആത്‌മധൈര്യം നൽകാനാണ് അമിത് ഷാ കശ്‌മീരിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ കഥമാറും, ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകും; വിമർശനം