മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരിമരുന്ന് കേസിൽ അറസ്‌റ്റിലായ സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര മന്ത്രി ഛഗൻ ഭുജ്‌ബൽ. ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ ലഹരിമരുന്ന് പഞ്ചസാരപ്പൊടി ആകുമെന്നാണ് മന്ത്രിയുടെ പ്രസ്‌താവന.
ആഡംബര കപ്പലിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്‌റ്റഡിയിൽ കഴിയുകയാണ് ആര്യൻ ഖാൻ. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 3000 കിലോ ലഹരിമരുന്ന് കണ്ടെത്തിയതിൽ അന്വേഷണം ഊർജിതമാക്കാതെ എൻസിപി ഷാരൂഖ് ഖാന്റെ പിന്നാലെയാണെന്നും മന്ത്രി ആരോപിച്ചു. മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ പ്രസ്‌താവന ഇതിനോടകം സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. മന്ത്രിയെ അനുകൂലിച്ചും എതിർത്തും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ആര്യൻ ഖാന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ലഹരി ഇടപാടുകാരുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആഡംബര കപ്പലിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത് ആര്യൻ ഖാന്റെ പക്കൽ നിന്നല്ലെന്ന് എൻസിബി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യം ആര്യന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിട്ടും ജാമ്യം അനുവദിച്ചില്ല.
Also Read: ഡെൽഹിയിൽ ആറ് വയസുകാരിക്ക് ക്രൂരപീഡനം; ബാലിക ചികിൽസയിൽ