ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വീണ്ടും ഡെൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാൻ പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലുള്ള സ്‌ഥലങ്ങളിലെല്ലാം ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് പറഞ്ഞ ഗുലേറിയ ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയെന്നും വ്യക്‌തമാക്കി.
കഴിഞ്ഞ വർഷം മാർച്ചിൽ ഏർപ്പെടുത്തിയതു പോലെ സമ്പൂർണ ലോക്ക്ഡൗൺ ചിലയിടങ്ങളിൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാരാന്ത്യ ലോക്ക്ഡൗണുകളും രാത്രി കർഫ്യൂകളും കൊണ്ടുമാത്രം കോവിഡിനെ പിടിച്ചുകെട്ടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഉയർന്ന പോസിറ്റിവിറ്റിയുള്ള സ്‌ഥലങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ഇതു രണ്ടാം തവണയാണ് ഗുലേറിയ ആവശ്യപ്പെടുന്നത്.
അതേസമയം രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഡെൽഹിയിലെ ബത്ര ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ ഡോ. ആർകെ. ഹിംതാനി ഉൾപ്പടെ 12 പേർ മരിച്ചത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കോവിഡ് കേസുകൾ ഉയരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്രയും വലിയ തോതിൽ കാര്യങ്ങൾ ചെയ്യാൻ ലോകത്ത് ഒരു ആരോഗ്യ സംവിധാനത്തിനും കഴിയില്ല. കേസുകളുടെ എണ്ണം കുറക്കണം. കണ്ടെയ്‌ൻമെന്റ് സോണുകൾ ഏർപ്പെടുത്തണം. ലോക്ക്ഡൗൺ പ്രഖ്യാപിക്കണം. പ്രധാനപ്പെട്ടത് എന്തെങ്കിലും ചെയ്യണം’; ഡോ. രൺദീപ് ഗുലേറിയ വ്യക്‌തമാക്കി.
Read Also: സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ ഇടത് മുന്നേറ്റം; രണ്ട് സീറ്റുകളിൽ ബിജെപി