ആലപ്പുഴ: ജില്ലയിലെ തൃക്കുന്നപ്പുഴയിൽ നിന്ന് കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഒക്‌ടോബർ 14ന് തൃക്കുന്നപ്പുഴയിലെ ജോലി സ്‌ഥലത്ത് നിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാർത്തികപ്പള്ളി വലിയ കുളങ്ങരയിൽ ചതുപ്പിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തൃക്കുന്നപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം സേവ്യറിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം വീട് നിർമാണ ജോലിക്കായി വന്നതായിരുന്നു സേവ്യർ. മറ്റ് ജോലിക്കാർക്കൊപ്പം ഇവിടെ തന്നെയാണ് താമസിച്ചിരുന്നത്. ഒക്‌ടോബർ 14ന് രാത്രി മുതലാണ് സേവ്യറിനെ കാണാതായത്. തുടർന്ന്, കന്യാകുമാരിയിൽ നിന്ന് സേവ്യറുടെ ഭാര്യ സുജയടക്കമുള്ള കുടുംബാംഗങ്ങൾ നേരിട്ടെത്തിയാണ് തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകിയത്. സേവ്യറിന്റെ തിരോധാനത്തിൽ കുടംബം നേരത്തെ തന്നെ ദുരൂഹത ആരോപിച്ചിരുന്നു.
എന്നാൽ, സംഭവത്തിൽ ഒരു സൂചന പോലും പൊലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെ അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയും കുടുംബം ഉന്നയിച്ചിരുന്നു. എന്നാൽ, സേവ്യറിനെ തട്ടിക്കൊണ്ടുപോയതിനോ കൊലപ്പെടുത്തിയതിനോ തെളിവില്ലെന്നായിരുന്നു പോലീസ് വാദം. തുടർന്ന് നിർമാണ സൈറ്റുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് ചതുപ്പിൽ താഴ്ന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Most Read: സംസ്‌ഥാനത്തെ ജയിലുകളിൽ കോവിഡ് രൂക്ഷം; വിയ്യൂരിൽ ഒരാൾ മരിച്ചു