തൃശൂർ: സംസ്‌ഥാനത്തെ ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഒരു തടവുകാരൻ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു. വിയ്യൂർ ജയിലിലെ തടവുകാരനായ സന്തോഷ്(44) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് ഇയാൾ മരിച്ചത്.
വയറുവേദനയും ഛർദ്ദിയുമായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സന്തോഷിന് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർന്ന് ജയിലിലെ ക്വാറന്റെയ്ൻ കേന്ദ്രത്തിൽ മാറ്റി. എന്നാൽ ആരോഗ്യനില വീണ്ടും മോശമായതിനെ തുടർന്നാണ് പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വിയ്യൂർ ജില്ലാ ജയിലിൽ നിലവിൽ 7 തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ സമ്പർക്ക പട്ടികയിലുള്ള 12 പേർ ക്വാറന്റെയ്‌നിൽ കഴിയുകയാണ്.
തടവുകാരും, ജീവനക്കാരും ഉൾപ്പടെ 488 പേർക്കാണ് സംസ്‌ഥാനത്തെ എല്ലാ ജയിലുകളിലുമായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ്. 262 പേർക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്. ജയിലുകളിൽ കോവിഡ് സ്‌ഥിരീകരിച്ച എല്ലാവരെയും പ്രത്യേക ബ്ളോക്കുകളിലേക്ക് മാറ്റിയിട്ടുണ്ട്.
Read also: സീറ്റ് തർക്കം; രാജി പ്രഖ്യാപിച്ച് ബിജെപി നേതാവ് ലക്ഷ്‌മീകാന്ത് പർസേക്കർ