കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡിനെതിരെയുള്ള അന്വേഷണ റിപ്പോർട് അന്വേഷണ സംഘം നാളെ കോടതിയിൽ സമർപ്പിക്കും. ശസ്‌ത്രക്രിയ തെളിവുകളുടെ അടിസ്‌ഥാനത്തിൽ പുതുക്കിയ പ്രതിപട്ടിയാകും അന്വേഷണ സംഘം കുന്ദമംഗലം കോടതിയിൽ സമർപ്പിക്കുക. സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു.
ശസ്‌ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു ഡോക്‌ടർമാരും രണ്ടു നഴ്‌സുമാരും ഉൾപ്പടെ നാല് പേരാണ് പുതുക്കിയ പ്രതിപട്ടികയിൽ ഉള്ളത്. ആശുപത്രി രേഖകളുടെ അടിസ്‌ഥാനത്തിലും മറ്റു ശസ്‌ത്രക്രിയ തെളിവുകൾ വിലയിരുത്തിയുമാണ് ഇവരെ പ്രതിപട്ടികയിൽ ചേർത്തിരിക്കുന്നത്. ഹർഷിനയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ പ്രതി ചേർത്തിരുന്ന മൂന്ന് പേരെ, സംഭവത്തിൽ പങ്കില്ലെന്ന് കണ്ടു പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
അതേസമയം, കേസിൽ ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടൻ സർക്കാരിന് അപേക്ഷ നൽകും. ഇതിന് ശേഷം അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസ് നീക്കം. മെഡിക്കൽ നെഗ്‌ളിജൻസ് ആക്‌ട് പ്രകാരം രണ്ടു വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതിനിടെ, ഡോക്‌ടർമാരെ അറസ്‌റ്റ് ചെയ്യാനുള്ള പോലീസ് നീക്കത്തിനെതിരെ മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംസിടി രംഗത്ത് വന്നിരുന്നു. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണെന്ന് കാട്ടാൻ പോലീസ് വൃഗ്രത കാണിക്കുന്നുവെന്നാണ് കെജിഎംസിടിയുടെ ആരോപണം. അതിനിടെ, നീതി തേടി ഹർഷിന നടത്തുന്ന സമരം 102ആം ദിവസത്തിലേക്ക് പ്രവേശിച്ചു.
Most Read| മണിപ്പൂർ കലാപം; സിബിഐ കേസുകളിൽ 19എണ്ണം സ്‌ത്രീകൾക്കെതിരായ അതിക്രമം