കോഴിക്കോട്: അരിപ്പാറ സിയാൽ ജലവൈദ്യുത നിലയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) നിർമാണം പൂർത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതിയാണിത്. കോടഞ്ചേരി അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ് ജലവൈദ്യുത നിലയം സ്‌ഥാപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11ന് ആണ് ഉൽഘാടന ചടങ്ങുകൾ നടക്കുക. ഓൺലൈൻ വഴിയാണ് ഉൽഘാടനം നടത്തുക. ഉൽഘാടനത്തിന്റെ അനുബന്ധ ചടങ്ങുകൾ കൊച്ചി സിയാൽ, അരിപ്പാറ പവർ ഹൗസ് എന്നിവിടങ്ങളിൽ നടക്കും.
4.5 മെഗാ വാട്ട് സംഭരണശേഷിയുള്ള നിലയമാണ് സ്‌ഥാപിച്ചിട്ടുള്ളത്. 52 കോടിയാണ് പദ്ധതിക്കായി ചിലവഴിച്ചിരിക്കുന്നത്. 32 ഭൂവുടമകളിൽ നിന്നായി ഏറ്റെടുത്ത അഞ്ച് ഏക്കർ സ്‌ഥലത്താണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. നദീജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണ് പദ്ധതി. വലിയ അണകെട്ടി വെള്ളം സംഭരിക്കേണ്ടതില്ല. അതിനാൽ തന്നെ പാരിസ്‌ഥിതികാഘാതം കുറവാണ്. പുഴയിൽ പൂർണ തോതിൽ ഒഴുക്കുള്ള നിലയിൽ പ്രതിദിനം 1.08 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും.
ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി തൽസമയം കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നൽകും. പദ്ധതിയുടെ പരീക്ഷണ പ്രവർത്തനങ്ങൾ ഒക്‌ടോബർ മുതൽ ആരംഭിച്ചിരുന്നു. കേരള സംസ്‌ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുത നയം പ്രകാരമാണ് സിയാലിന് പദ്ധതി അനുവദിച്ചത്. കേരള എനർജി മാനേജമെന്റ്, ഹൈഡ്രോടെക് കൺസൾട്ടന്റ്, കിറ്റ് കോ തുടങ്ങിയ സ്‌ഥാപനങ്ങളുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്.
Most Read: താലിമാല വിറ്റ് പണം എത്തിക്കണം; കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും ഫീൽഡ് അസിസ്‌റ്റന്റും അറസ്‌റ്റിൽ