ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത് പഞ്ചാബിൽ തിരികെയെത്തിയ യുവകർഷകൻ ആത്‌മഹത്യ ചെയ്‌തു. ബാതിന്ദ ജില്ലയിലെ ദയാൽപൂർ മിർസ ഗ്രാമത്തിലെ ഗുർലഭ് സിങ് (22) ആണ് വിഷം കഴിച്ച് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഡെൽഹിയിലെ സമരഭൂമിയിൽ നിന്ന് ഈ മാസം 18നാണ് ഗുർലഭ് സിങ് നാട്ടിൽ മടങ്ങിയെത്തിയത്.
Also Read: കേന്ദ്രത്തിന്റെ കാർഷിക നിയമം തള്ളാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരും
ശനിയാഴ്‌ചയായിരുന്നു സംഭവം. വീട്ടിനുള്ളിൽ വിഷം കഴിച്ച് ഗുരുതരാവസ്‌ഥയിലായ ഗുർലഭിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്‍മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ വ്യക്‌തമല്ലെന്ന് പോലീസ് പറയുന്നു. അതേസമയം, കാർഷിക ആവശ്യങ്ങൾക്കായി ഗുർലഭ് ആറ് ലക്ഷം രൂപ വായ്‌പ എടുത്തിരുന്നതായി വീട്ടുകാർ പറഞ്ഞു.