തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമ ഭേദഗതികൾ തള്ളാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ബുധനാഴ്‌ച ഒരു മണിക്കൂർ ആണ് സഭ ചേരുക. സ്‌പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും മാത്രമാവും നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുക.
രാജ്യ തലസ്‌ഥാനത്ത് ആളിക്കത്തുന്ന കര്‍ഷക പ്രക്ഷോഭത്തോട് ഒപ്പമാണ് കേരളവും. സംസ്‌ഥാനത്തെ ഭരണ, പ്രതിപക്ഷാംഗങ്ങൾക്ക് പുതിയ കാർഷിക നിയമങ്ങളോട് എതിർപ്പാണ്. ബിജെപിയുടെ ഏക അംഗത്തിന്റെ എതിർപ്പോടെ നിയമ ഭേദഗതികൾ തള്ളിക്കളയുന്ന പ്രമേയം പ്രത്യേക സമ്മേളനം പാസാക്കും.
തിങ്കളാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗം പ്രത്യേക സമ്മേളനം ചേരാൻ അനുമതി നൽകണമെന്ന് ഗവർണറോട് ശുപാർശ ചെയ്യും. കേരളത്തിൽ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാനുള്ള നിരാകരണ പ്രമേയത്തിന്റെ സാധ്യതകളും അതിന്റെ നിയമവശവും കൂടി ആലോചനയിലുണ്ടെന്നാണ് സൂചന.
Also Read: കർഷക സമരത്തിന് പിന്തുണ; സംസ്‌ഥാനത്ത് ചൊവ്വാഴ്‌ച മുതൽ അനിശ്‌ചിതകാല സത്യാഗ്രഹം