തിരുവനന്തപുരം: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്‌ഥാനത്ത് സംയുക്‌ത കർഷക സമിതി നടത്തുന്ന സമരം കൂടുതൽ ശക്‌തമാക്കുന്നു. ജില്ലാ കേന്ദ്രങ്ങളിൽ അടുത്ത ചൊവ്വാഴ്‌ച മുതൽ അനിശ്‌ചിതകാല സത്യാഗ്രഹം തുടങ്ങും. തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിൽ ഈ മാസം 23ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമെന്നും സംയുക്‌ത കർഷക സമിതി അറിയിച്ചു.
അതേസമയം കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം പാളയത്ത് നടത്തുന്ന അനിശ്‌ചിതകാല സത്യാഗ്രഹം 9 ദിവസം പിന്നിട്ടു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 25 ദിവസങ്ങൾ പിന്നിടുകയാണ്. ഇതുവരെയും നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടികളുമുണ്ടാകാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്‌തിപ്പെടുത്താനാണ് കർഷകരുടെ തീരുമാനം. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി നിയമം പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്ന് വ്യക്‌തമാക്കിയതിന് എതിരെ കടുത്ത അതൃപ്‌തി കര്‍ഷക സംഘടനകള്‍ രേഖപ്പെടുത്തി. നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും തങ്ങള്‍ പിൻമാറില്ലെന്ന് അവര്‍ വീണ്ടും വ്യക്‌തമാക്കുകയും ചെയ്‌തു.
നിലവില്‍ ഡെല്‍ഹിയിലേക്കുള്ള ദേശീയപാതകള്‍ പലതും കര്‍ഷകര്‍ ഉപരോധിക്കുകയാണ്. ഡെല്‍ഹി-ആഗ്ര, ഡെല്‍ഹി-രാജസ്‌ഥാന്‍ ദേശീയപാതകളില്‍ കര്‍ഷകര്‍ ശക്‌തമായ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ തിക്രി, ഗാസിപൂര്‍, ചില്ല എന്നീ അതിര്‍ത്തി പ്രദേശങ്ങളില്‍ സമരം കൂടുതല്‍ ശക്‌തമാക്കുകയും ചെയ്‌തു.
ഇതിനിടയിൽ കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ ഒരു തരത്തിലും മുന്‍കയ്യെടുക്കാത്ത മോദി, ഇന്ന് ‘അപ്രതീക്ഷിതമായി’ സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ഡെൽഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ചതും കർഷകരുടെ രോഷം വർധിപ്പിച്ചിട്ടുണ്ട്. തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോദിക്ക് സമയമില്ലെന്നും ഗുരുദ്വാര സന്ദർശനം നാടകമാണെന്നും കർഷകർ പ്രതികരിച്ചു. നാടകമല്ല, നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷകർ ആവശ്യപ്പെട്ടു.
National News: പാർലമെന്റ് സമ്മേളനം ഒഴിവാക്കി റാലി നടത്തുന്നു; അമിത് ഷാക്കെതിരെ പ്രശാന്ത് ഭൂഷൺ