തിരുവനന്തപുരം: ശരീരത്തിലെ ഓരോ അവയവങ്ങളും കാൻസറിന്റെ പിടിയിലമരുമ്പോഴും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായി മാറിയ കാൻസർ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. കോഴിക്കോട് എംവിആർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ 3.30നായിരുന്നു അന്ത്യം.
തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. ‘അതി ജീവനം’ എന്ന കൂട്ടായ്‌മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അവസാന ദിവസങ്ങളില്‍ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. കാൻസർ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുമ്പോഴും നന്ദു അതിജീവനത്തിന്റെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമായിരുന്നു.
അവസാനമായി ഒരു പ്രതീക്ഷ ബാക്കിവച്ചാണ് നന്ദു പോരാട്ടം അവസാനിപ്പിച്ചത്. ലോകത്തെ കോടിക്കണക്കിന് കാൻസർ രോഗികളിൽ തന്നെ പിടിമുറുക്കിയ വകഭേദം ആദ്യമായാണ് മെഡിക്കൽ സയൻസിൽ രജിസ്‌റ്റർ ചെയ്യപ്പെടുന്നതെന്ന് നന്ദു അടുത്തിടെ ഒരു ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇതിനായി നിലവിൽ ഒരു മരുന്നില്ല, അത് ഇനി കണ്ടുപിടിക്കേണ്ടതുണ്ട്. ആ മരുന്ന് കണ്ടുപിടിക്കുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായും നന്ദു ഫേസ്ബുക്ക് കുറിപ്പിൽ പ്രതീക്ഷ വച്ചിരുന്നു.
ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. അസഹനീയമായ വേദനയിലും എല്ലാത്തിനെയും ചിരിയോടെ നേരിട്ട് അര്‍ബുദ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായാണ് നന്ദു മടങ്ങുന്നത്.
Also Read: പൂനെയിൽ കൊവാക്‌സിൻ നിർമാണ പ്ളാന്റ് ആഗസ്‌റ്റോടെ പ്രവർത്തനം തുടങ്ങും