ജയ്‌പൂർ: അഗ്‌നിപഥ് പദ്ധതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാജസ്‌ഥാൻ സർക്കാർ ഏകകണ്‌ഠമായി പ്രമേയം പാസാക്കി. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയത്. പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ചർച്ച നടത്തേണ്ടതായിരുന്നുവെന്നും അന്നാൽ അതുണ്ടായില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
രാജസ്‌ഥാനിലെ ജയ്‌പൂർ, ജോധ്പുർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പദ്ധതിക്കെതിരെ വൻ പ്രതിഷേധമാണ് നടന്നത്. ജയ്‌പൂർ-ഡെൽഹി ദേശീയപാതയും പ്രതിഷേധക്കാർ ഉപരോധിച്ചു. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിനും പിണറായി വിജയനും പദ്ധതി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്താകമാനമുള്ള പ്രതിഷേധം കണക്കിലെടുത്ത് പദ്ധതി നിർത്തിവെക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിലൂടെയാണ് അഭ്യർഥിച്ചത്.
പദ്ധതിയുമായി ബന്ധപ്പെട്ട് യുവാക്കൾക്ക് ആശങ്കയുണ്ട്. എതിർ സ്വരങ്ങൾ കണക്കിലെടുക്കണം. പ്രതിഷേധങ്ങൾ യുവാക്കളുടെ വികാരമാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഇക്കാര്യത്തിൽ വിദ്ഗധരുടെ അഭിപ്രായങ്ങൾ മാനിക്കണമെന്നും രാജ്യതാൽപര്യം കണക്കിലെടുക്കണം എന്നും പ്രധാനമന്ത്രിക്കയച്ച ട്വിറ്റർ സന്ദേശത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read Also: നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രം ‘റോക്കറ്ററി ദി നമ്പി എഫക്‌ട്’ ജൂലൈ ഒന്നിന് തിയേറ്ററുകളിൽ