വയനാട്: ജീവജാലങ്ങളുടെ ദാഹം മാറ്റാൻ മുന്നിട്ടിറങ്ങി വനംവകുപ്പ്. ഇത്തവണ ജില്ലയിൽ 28 ജലസംഭരണികളാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. കൂടാതെ, കുറ്റ്യാടി, പെരുവണ്ണാമൂഴി, താമരശ്ശേരി എന്നീ മൂന്ന് മേഖലകളിലുമായി 300 ചതുരശ്ര കിലോമീറ്റർ വനത്തെ കാട്ടുതീയിൽ നിന്ന് സംരക്ഷിക്കാൻ 140 ഫയർ വാച്ചർമാരെയും നിയോഗിച്ചു.
കുറ്റ്യാടി, താമരശ്ശേരി മേഖലകളിലാണ് കൂടുതലും ജലസ്രോതസുകൾ സംരക്ഷിക്കാൻ തീരുമാനിച്ചത്. പെരുവണ്ണാമൂഴി, കക്കയം വനപ്രദേശങ്ങളിൽ രണ്ട് ഡാമുകൾ ഉള്ളതിനാൽ ഇവിടെ ജലസംഭരണികളുടെ ആവശ്യം ഉണ്ടായിരുന്നില്ല. നേരത്തെയുള്ള 15 ചെക് ഡാമുകൾ ചെളിയും അഴുക്കും നീക്കി വൃത്തിയാക്കുക മാത്രമാണ് ചെയ്‌തത്.
കുറ്റ്യാടി മേഖല ഉൾപ്പെടുന്ന പശുക്കടവ്, വിലങ്ങാട്, കരിങ്ങാട് മേഖലകളിലാണ് പാറകളും മരത്തടികളുമിട്ട് താൽകാലിക തടയണകൾ കെട്ടി വെള്ളം സംഭരിച്ചത്. ഈ ഭാഗങ്ങളിൽ വലിയ കുളങ്ങളും നിർമിച്ചിട്ടുണ്ട്. ആന, കാട്ടുപോത്ത്, മാൻ എന്നിവ കൂട്ടത്തോടെ ഈ ഭാഗങ്ങളിൽ വെള്ളം കുടിക്കാൻ എത്താറുണ്ട്. താമരശ്ശേരിയിൽ കക്കാടംപൊയിൽ, പായോണ, കക്കാട്, കോടഞ്ചേരി, ആനക്കാംപൊയിൽ, മറിപ്പുഴ, പുതുപ്പാടി, ജീരകപ്പാറ, കുണ്ടംതോട്, കൂരോട്ട്പാറ ഭാഗങ്ങളിലാണ് ചെക് ഡാമുകൾ, കുളങ്ങൾ എന്നിവയുള്ളത്.
Also Read: ലോക്ക്ഡൗണില്ല; പ്രാദേശിക നിയന്ത്രണങ്ങൾ കർശനമാക്കും; ആരോഗ്യവകുപ്പ്