പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ പുലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച സ്‌ഥലത്ത് കൂട് സ്‌ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ. ക്യാമറ ട്രാപ്പ് ഉപയോഗിച്ച് മേഖല നിരീക്ഷിക്കും. കൂടാതെ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ സംഘം രാത്രിയും മേഖലയിൽ ക്യാമ്പ് ചെയ്യും.
ഉമ്മിനിയിലെ അടച്ചിട്ട വീട്ടിലെ ചായ്‌പ്പിൽ നിന്നാണ് ഇന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. പത്ത് ദിവസം മാത്രമാണ് പുലിക്കുട്ടികളുടെ പ്രായം. ഇവയെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. മരുന്നും ഭക്ഷണവും നൽകി തുടങ്ങിയിട്ടുണ്ട്. തള്ളപ്പുലിയെ കണ്ടെത്താനുള്ള തിരച്ചിലിലാണ് വനംവകുപ്പ്. വകുപ്പിന്റെ ദ്രുത പ്രതികരണ സേനയും സ്‌ഥലത്തെത്തിയിട്ടുണ്ട്.
അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. മാധവൻ എന്നയാളുടെ തകർന്ന് കിടക്കുന്ന വീട്ടിലായിരുന്നു പുലിക്കുട്ടികൾ. വർഷങ്ങളായി ആൾതാമസം ഇല്ലാതെ അടഞ്ഞു കിടക്കുകയായിരുന്നു വീട്. ഇവിടെയാണ് പുലി താവളമാക്കിയത്. എന്നാൽ, പ്രദേശത്ത് പുലിയുടെ സാന്നിധ്യം അറിയുന്ന ഒരു സൂചന പോലും ഇത്രയും നാൾ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Most Read: എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാർ സമരത്തിലേക്ക്; 86 സർവീസുകളെ ബാധിച്ചേക്കും