ന്യൂഡൽഹി: ഡൽഹിയിൽ ആഴ്‌ചകൾക്ക് മുൻപ് പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് മുസ്താകിം ഖാൻ (അബു യൂസുഫ് ) ഉത്തർപ്രദേശിലെ തന്റെ ഗ്രാമവാസികളായ നിരവധി ചെറുപ്പക്കാർക്ക് പരിശീലനം നൽകിയതായി പോലീസ് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത പുറത്തുവിട്ടത്.
ഇയാൾ സിദ്ധാർഥ് നഗറിലെ പള്ളി സ്ഥിരമായി സന്ദർശിക്കുകയും പ്രദേശത്തുള്ള ചെറുപ്പക്കാരെ സംഘടനയിലേക്ക് ആകർഷിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇന്ത്യയെ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേന്ദ്രമാക്കി മാറ്റാനായിരുന്നു ഇയാളുടെ ശ്രമമെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇയാൾ സംഘടനയുടെ സജീവ പ്രവർത്തകനാണ്. സംഘം ചേർന്നുള്ള ചാവേറാക്രമണത്തിനുള്ള പദ്ധതികൾ ഇയാൾ തയ്യാറാക്കിയിരുന്നെങ്കിലും കൂടുതൽ സഹകരണം ലഭിക്കാതെ വന്നതോടെ ഒറ്റക്കുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇയാൾ ഡൽഹിയിലേക്ക് എത്തിയത്.
ഉത്തർപ്രദേശ് സ്വദേശിയായ ഇയാളുടെ യഥാർത്ഥ പേര് അബു യൂസുഫ് എന്നാണ്. സൗന്ദര്യവർദ്ധക വസ്തുക്കളുടെ കട നടത്തുകയായിരുന്ന യൂസുഫിനെ ആയുധങ്ങളുമായാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.