തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ചര്‍ച്ച പൂര്‍ത്തിയാക്കി പട്ടിക ഇന്നലെ ഹൈക്കമാന്‍ഡിന് കൈമാറി. രാജീവന്‍ മാസ്‌റ്റര്‍, എംപി വിന്‍സന്റ് എന്നീ മുന്‍ ഡിസിസി അധ്യക്ഷൻമാരെ തര്‍ക്കത്തെ തുടര്‍ന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തി 51 പേരടങ്ങുന്ന അന്തിമ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.
പതിവ് അസ്വാരസ്യങ്ങളും പരസ്യ വിമർശനങ്ങളും ഇല്ലാതെ കെപിസിസി പുനഃസംഘടന ചർച്ചകള്‍ പൂർത്തിയാക്കാനായെന്ന് സംസ്‌ഥാന നേതൃത്വം ആശ്വസിച്ചിരുന്നപ്പോഴാണ് തർക്കങ്ങൾ തുടങ്ങിയത്. തങ്ങളോട് വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ഭാരവാഹി പട്ടിക തയ്യാറാക്കിയതെന്ന് സുധീരനും, മുല്ലപ്പള്ളിയും പരാതി പറഞ്ഞതോടെ ഭിന്നത പരസ്യമായിരുന്നു.
അതേസമയം, കെപിസിസി പുനഃസംഘടനയിൽ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ ഇടപെട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താനെന്നും അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു. വേണുഗോപാലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി.
പാര്‍ട്ടി പുനഃസംഘടനകളില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഇഷ്‌ടക്കാര്‍ക്കായി കൈകടത്തുന്നു എന്ന ഗ്രൂപ്പുകളുടെ വിമര്‍ശനത്തിന് മറുപടിയുമായാണ് കെസി വേണുഗോപാല്‍ രംഗത്ത് വന്നത്. പുനഃസംഘടനയിൽ പൂർണമായും സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് നടപ്പാക്കുന്നതെന്നും അവർ നൽകുന്ന പേര് എത്രയും പെട്ടെന്ന് അംഗീകരിച്ചു നൽകുക എന്നത് മാത്രമാണ് തന്റെ ചുമതലയെന്നും വേണുഗോപാൽ വിശദീകരിച്ചു.
Read Also: വിമാന സർവീസുകളുടെ നിയന്ത്രണങ്ങൾ പിൻവലിച്ചു; 18 മുതൽ പുനഃരാരംഭിക്കും