മലപ്പുറം: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ചുരത്തിൽ തള്ളിയ സംഭവത്തിൽ ട്രോളി ബാഗ് കണ്ടെത്തിയതായി സൂചന. അട്ടപ്പാടിയിൽ ഒമ്പതാം വളവിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. രണ്ടു ട്രോളി ബാഗുകളിലായാണ് മൃതദേഹ അവശിഷ്‌ടങ്ങൾ ഉണ്ടായിരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ഇന്നലെ രാത്രിയാണ് മലപ്പുറം തിരൂർ സ്വദേശിയായ സിദ്ദിഖിനെ രണ്ടംഗ സംഘം കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചത്. വ്യവസായിയായ സിദ്ദിഖിന് 58 വയസായിരുന്നു. കൊല നടത്തിയവർ എന്ന് സംശയിക്കുന്ന ഷിബിലി എന്ന യുവാവും ഫർഹാന എന്ന യുവതിയും പോലീസിന്റെ പിടിയിലായിട്ടുണ്ട്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്.
ഹോട്ടൽ ജീവനക്കാരനായ യുവാവും സുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറയുന്നു. പ്രതിയായ ഷിബിലിന് 22 വയസാണ് പ്രായം. സുഹൃത്തായ ഫർഹാനക്ക് 18ഉം. ഇരുവരും ഇന്നലെ മുതൽ ഒളിവിൽ ആയിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ തമിഴ്‌നാട് പോലീസാണ് കസ്‌റ്റഡിയിൽ എടുത്തത്. കേരളാ പോലീസ് സംഘം ചെന്നൈയിൽ എത്തിയ ശേഷം ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി കേരളത്തിലേക്ക് കൊണ്ടുവരും.
ഈ മാസം 18 മുതലാണ് സിദ്ദിഖിനെ കാണാതാകുന്നത്. സിദ്ദിഖിന് കോഴിക്കോടും വീടുണ്ട്. ചിലപ്പോൾ ഇവിടെയെത്തി ഒന്നും രണ്ടു ആഴ്‌ച കഴിഞ്ഞു തിരിച്ചു എത്താറാണ് പതിവെന്ന് സിദ്ദിഖിന്റെ മകൻ പറയുന്നു. എന്നാൽ, ഫോൺ സ്വിച്ച് ഓഫ് ആയത് കാരണം മകൻ ബുധനാഴ്‌ച പോലീസിൽ പരാതി നൽകി. എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച സന്ദേശങ്ങളും മകന്റെ ഫോണിൽ ലഭിച്ചിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. രണ്ടു ലക്ഷത്തോളം രൂപ എടിഎമ്മിൽ നിന്ന് പിൻവലിച്ചതായാണ് സൂചന.
Most Read: ഇമ്രാൻ ഖാനും ഭാര്യക്കും രാജ്യം വിടുന്നതിന് വിലക്ക്; ലിസ്‌റ്റിൽ 80 നേതാക്കളും